പരിശുദ്ധ ഖുർആൻ കഴിഞ്ഞാൽ മുസ്‌ലിം ലോകം ആദരപൂർവ്വം സ്വീകരിക്കുകയും പവിത്രമായി കരുതുകയും ചെയ്യുന്ന രണ്ടു ഗ്രന്ഥങ്ങളിൽ ഒന്നാമത്തേതാണ് ഇമാം മുഹമ്മദ് ബിൻ ഇസ്‌മായീൽ റഹിമഹുള്ളയുടെ സ്വഹീഹുൽ ബുഖാരി.
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ ഹദീസുകൾ അതിന്റെ ശെരിയായതും സത്യസന്ധമായതുമായ ഉറവിടങ്ങളിൽ നിന്ന് കണ്ടെത്താൻ ജീവിതം ഉഴിഞ്ഞു വെച്ച മഹാ പ്രതിഭയായിരുന്നു ഇമാം ബുഖാരി റഹിമഹുള്ളാ.
റഷ്യയിലെ ഉസ്ബെക്കിസ്ഥാനിലെ ബുഖാറ എന്ന ഗ്രാമത്തിൽ ജനിച്ച മുഹമ്മദ് ഉമ്മയുടെയും സഹോദരന്റെയും കൂടെ ഹജ്ജിനു വന്നതിന് ശേഷം പിന്നെ ബുഖാറയിലേക്കു തിരിച്ചു പോയില്ല. അദ്ദേഹം ഹദീസ് പഠനവുമായി മക്കയിൽ തങ്ങി. അവിടെ നിന്ന് തന്റെ ചരിത്ര പ്രസിദ്ധമായ വൈജ്ഞാനിക യാത്രക്ക് നാന്ദി കുറിച്ചു. അങ്ങിനെ, മദീന, സിറിയ, ഈജിപ്‌ത്, നൈസാബൂർ, അൾജീരിയ, ബസറ, കൂഫാ, ബാഗ്‌ദാദ്, വാസിത്, മർവ്, റയ്യു തുടങ്ങി മുഹദ്ദിസുകൾ ഉള്ള നാടുകളിലെല്ലാം ഇമാം ബുഖാരി യാത്ര ചെയ്തു. അദ്ദേഹം പറയുന്നു "കൂഫയിലും ബസറയിലും ഞാൻ എത്ര തവണ പോയി എന്നെനിക്കു തന്നെ അറിയില്ല”
തന്റെ മരണത്തിനു തൊട്ടു മുമ്പായി അദ്ദേഹം പറഞ്ഞു "ആയിരത്തി എൺപതിലധികം മുഹദ്ധിസുകളിൽ നിന്ന്, ഓരോരുത്തരിൽ നിന്നും പതിനായിരത്തിലധികം ഹദീസുകൾ ഞാൻ രേഖപ്പെടുത്തിയിട്ടുണ്ട്." താബിഉകൾ അടക്കം അഞ്ചു തരം മുഹദ്ദിസുകളിൽ നിന്ന് അദ്ദേഹം ഹദീസുകൾ ശേഖരിച്ചു.
ഒരു ലക്ഷത്തോളം സ്വഹീഹായ ഹദീസുകളും രണ്ടു ലക്ഷം ദയീഫായ (ദുർബലം) ഹദീസുകളും അദ്ദേഹം ഹൃദിസ്ഥമാക്കിയിരുന്നു.
അഖീദ (വിശ്വാസം), അഹ്‌കാം (വിധികൾ) തഫ്‌സീർ (ഖുർആൻ വ്യാഖ്യാനം ) താരീഖ് (ചരിത്രം) സുഹ്‌ദ് (വിരക്തി) മര്യാദകൾ (ആദാബ്) തുടങ്ങി വ്യത്യസ്ഥ വിഷയങ്ങളിലായി (ആവർത്തനങ്ങളും മുഅല്ലഖാത്തും അടക്കം) ഒമ്പതിനായിരത്തിലധികം ഹദീസുകൾ അദ്ദേഹം തന്റെ സ്വഹീഹിൽ ഉൾപ്പെടുത്തി. ഹദീസ് സ്വീകരിക്കുന്നതിലും അത് രേഖപ്പെടുത്തുന്നതിലും സവിശേഷമായ ജാഗ്രത കാണിച്ച ഇമാം ബുഖാരി റഹിമഹുള്ളാ തന്റെ ഗ്രന്ഥരചനയിലും അസാമാന്യ വൈഭവവും വൈദഗ്ധ്യവും പുലർത്തി തന്റെ ഗുരുനാധനമാരെപ്പോലും അത്ഭുതപ്പെടുത്തി. അതുവഴി മുസ്‌ലിം ലോകത്തിന് ഹദീസ് വിജ്ഞാനത്തിന്റെ വിശ്വാസയോഗ്യമായ ഒരു ശേഖരം തന്നെ കൈവന്നു.
ബഷീർ പുത്തൂർ
No comments:
Post a Comment