Thursday, February 28, 2013

വിമർശകരോട് - 1


വിമര്‍ശകരോട് -(1)
ലോകത്ത്, വിമര്‍ശന വിധേയമാവാത്ത ഒരു സംരംഭമോ ആശയമോ ഇല്ല. അത് പോലെ പ്രവാചകന്മാരും മഹത്തുക്കളും എതിരാളികളുടെ രൂക്ഷ വിമര്‍ശനത്തിനും എതിര്‍പ്പുകള്‍ക്കും വിധേയമായിട്ടുണ്ട്. വിമര്‍ശനനങ്ങള്‍, ന്യായവും സദുദ്ദേശപരവുമാവുമ്പോള്‍, പ്രസംശനീയവും മാതൃകാപരവുമാവുന്നു. എന്നാല്‍ അവ നശീകരണപ്രവണതയോടെയും, ദുഷ്ടലാക്കോടെയുമാവുമ്പോള്‍  അത് ദുരവ്യാപക പ്രത്യാഖാതങ്ങള്‍ സൃഷ്ടിക്കുകയും വിപരീത ഫലം ഉളവാക്കുകയും ചെയ്യും.
സത്യത്തിനെ സ്ഥാപിക്കുന്നവര്‍ക്ക് , അതിന്‍റെ എതിരാളികളായ അസത്യവാദികളെയും , അസത്യവാദങ്ങളെയും ഒരു പോലെ വിമര്‍ശിക്കുകയും ഘണ്ടിക്കുകയും ചെയ്യേണ്ടതായി വരും.  തെറ്റായ വാദഗതികളെ വിമര്‍ശിക്കാതെ നിലനിര്‍ത്തിക്കൊണ്ട്, സത്യം സ്ഥാപിക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല, മാതൃകാപരവുമല്ല.
അല്ലാഹു ഏകനും, ഏകനായ ഇലാഹും ആണെന്ന പരമമായ സത്യം സ്ഥാപിക്കാന്‍, അല്ലാഹു അല്ലാതെ, മനുഷ്യന്‍ വിളിച്ചു ദുആ ചെയ്തു കൊണ്ടിരുന്ന മുഴുവന്‍ ഇലാഹുകളെയും ഖുര്‍ആനിലുടെ അള്ളാഹു എതിര്‍ക്കുകയും, വിമര്‍ശിക്കുകയും, അവയുടെ അയോഗ്യതയും, അനര്‍ഹതയും വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. മുഴുവന്‍ പ്രവാചകന്മാരും, തങ്ങളുടെ ജനതയില്‍ നിലനിന്നിരുന്ന മുഡ വിശ്വാസങ്ങളെ അതിനിശിതമായി വിമര്‍ശിച്ചതായി കാണാം. ഈ വിമര്‍ശനങ്ങള്‍ സംഗതവും ന്യായവുമായ വിമര്‍ശനങ്ങളാണ്. ഇതിനു മഹനീയമായ ലക്ഷ്യങ്ങളുണ്ട്‌. ഉദാത്തമായ പര്യവസാനങ്ങളുണ്ട്. ഇവ പ്രശംസനീയവും മാതൃകാപരവുമാണ്താനും.
എന്നാല്‍, അല്ലാഹുവിന്‍റെ കല്‍പനകള്‍ അന്ഗീകരിക്കാതെ, പ്രവാചകന്‍റെ ഉപദേശം വകവെക്കാതെ ജീവിച്ച ആളുകള്‍, അവര്‍ നടത്തിയ എതിര്‍പ്പുകളും, വിമര്‍ശനങ്ങളും  ഒരിക്കലും സ്വീകാര്യമോ സംഗതമോ അല്ല. ഇത്തരം വിമര്‍ശനങ്ങള്‍  അന്യായമാണ്, അനവസരത്തിലുള്ളതാണ്. അത് കൊണ്ട് തന്നെ അതിനു യാതൊരു പരിഗണനയും നല്‍കപ്പെടുകയില്ല.
ഇതുപോലെ വിമര്‍ശകരില്‍ പല തരക്കാരുമുണ്ട്. ആള്‍കുട്ടത്തില്‍ ആളാകാന്‍ വേണ്ടിയും, ആത്മപ്രശംസക്ക് വേണ്ടിയും മറ്റുള്ളവരെ വിമര്‍ശിക്കുന്നവരുണ്ട്.  ന്യായവും, നീതിയും പരിഗണിക്കാതെ, തങ്ങളുടെ താല്‍പര്യത്തിനു എതിരായി എന്നതിന്‍റെ പേരില്‍ മാത്രം, വിമര്‍ശന ശരങ്ങള്‍ തൊടുക്കുന്നവരും, എതിര്‍ ഗ്രുപുകാരോ, പാര്ട്ടിക്കാരോ തുടങ്ങിയ സംരംഭമായതിനാല്‍ വിമര്‍ശനം നടത്തുക എന്ന ശീലമുള്ളവരും ഇവരിലുണ്ട്.
അള്ളാഹുവിന്‍റെ മതമായ ഇസ്ലാം, അതിന്‍റെ ആവിര്‍ഭാവം തൊട്ടു തന്നെ, കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. വിമര്‍ശിക്കപ്പെടുകയോ, അക്രമിക്കപ്പെടുകയോ ചെയ്യാതെ, ഒരൊറ്റ പ്രവാചകനും നിയുക്തനായിട്ടുമില്ല.
ഈ വിമര്‍ശങ്ങള്‍ എല്ലാം സത്യത്തെ തച്ചുടക്കാനും, തൗഹീദിന്‍റെ ദിവ്യവെളിച്ചം ഊതിക്കെടുത്താനുമുള്ള എതിരാളികളുടെ പാഴ് വേലകള്‍ മാത്രമായിരുന്നു.
കാലം ഏറെ മുന്നോട്ടു പോകുന്നതിനു മുമ്പ് തന്നെ വിമര്‍ശനത്തിന്‍റെയും എതിര്‍പ്പിന്റെയും രൂപവും ഭാവവും മാറുകയും, ഇസ്ലാമിന്നു പുറത്തുള്ള ശത്രുക്കളെക്കാള്‍ ശക്തരായ ശത്രുക്കളെ, ഉള്ളില്‍ നിന്ന് തന്നെ ഇസ്ലാമിനു നേരിടേണ്ടി വരികയും ചെയ്തു എന്നുള്ളതാണ് വിചിത്രമായ വസ്തുത.
ഇസ്ലാമിന്‍റെ ആള്‍ക്കാരും, അവകാശികളുമായി കുപ്പായമിട്ട ഒരുപാട് ഉപവിഭാഗങ്ങള്‍ രംഗപ്രവേശം ചെയ്യുകയും നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പഠിപ്പിച്ച മഹനീയ ചര്യക്ക്‌ വിരുദ്ധമായ പലതും അവര്‍ ദീനിലേക്ക് കടത്തിക്കുട്ടുകയും ചെയ്തു.  സലഫുകള്‍ അറിയുകയോ പറയുകയോ, പ്രമാണമായി സ്വീകരിക്കുകയോ ചെയ്യാത്ത പലതും ദീനും സുന്നതുമായി ഇവര്‍ പറയുകയും പ്രചരിപ്പിക്കുകയും ചെയ്തു.
വേലി തന്നെ വിള തിന്നുകയെന്നു പറഞ്ഞത് പോലെ, വീട്ടിലുള്ളവര്‍ തന്നെ കക്കാന്‍ തുടങ്ങിയാലുണ്ടാവുന്ന ഭവിഷ്യത്ത് എന്താണോ അതിനേക്കാള്‍ സന്ഗീര്‍ണമായിരുന്നു അവസ്ഥ. ഇസ്ലാമിനു പുറത്തുള്ള ശത്രുക്കളെക്കാള്‍ അപകടകാരികളാണ് ഇസ്ലാമിനു ഉള്ളിലെ ശത്രുക്കളെന്നു ശൈഖുല്‍ ഇസ്ലാം ഇബ്ന്‍ തൈമിയയെപ്പോലുള്ള പണ്ഡിതന്മാര്‍ പറഞ്ഞത് അത് കൊണ്ടാണ്. അതിനാല്‍ തന്നെ, സത്യസന്തരായ ഉലമാക്കള്‍ക്ക് ഒരേസമയം രണ്ടു തരം ശത്രുക്കളെയാണ് അഭിമുഖീകരിക്കേണ്ടിവന്നത്. ഒന്നിനൊന്നു അപകടം നിറഞ്ഞ രണ്ടു തരം ശത്രുക്കള്‍. പുറത്തുള്ളവരുടെ ആക്രമണം പെട്ടെന്ന് ബോധ്യപ്പെടുകയും, എളുപ്പം,  പ്രധിരോധം സാധ്യമാക്കുകയും ചെയ്യും. എന്നാല്‍ ഉള്ളിലുള്ളവരുടെ ആക്രമണം പ്രത്യക്ഷമായി എല്ലാവര്‍ക്കും ഒരുപോലെ ബോധ്യപ്പെടുന്നതോ, എളുപ്പം പ്രധിരോധം തീര്‍ക്കാന്‍ കഴിയുമാറ് പ്രകടമാവുന്നതോ അല്ല. അതിനാല്‍ തന്നെ, മുസ്ലിം ബഹുജനങ്ങളില്‍ പരമാവധി ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഇവര്‍ക്ക് എളുപ്പം കഴിഞ്ഞു. നുറ്റാണ്ടുകള്‍ക്ക് മുമ്പ് ഹവയുടെയും ഇഛയുടെയും ആളുകള്‍  തുടങ്ങിയ ഈ നശീകരണ പ്രവണത ഇന്നും നിര്‍ബാധം തുടരുന്നു.  അതിര്‍ത്തിയില്‍ നിന്ന് ഏതു വിധേനയും അക്രമികളെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ത്രാണിയുള്ള അഹ്ലുസ്സുന്നത്തിന്‍റെ ഉലമാക്കള്‍ എമ്പാടും ഉണ്ടായിരുന്ന കാലത്ത്,അവര്‍ ശക്തമായ  പ്രധിരോധ നിര തീര്‍ത്തു. സുന്നത്തിനെയും അതിന്‍റെ സത്യസന്തരായ വാഹകരെയും അവര്‍ സംരക്ഷിച്ചു.
ശത്രുക്കളുടെയും പ്രതിയോഗികളുടെയും എണ്ണവും ശക്തിയും ശതഗുണീഭവിച്ച ഇന്ന്, സംരക്ഷണത്തിന്‍റെ ശക്തമായ പ്രധിരോധം തീര്‍ത്തു സുന്നത്തിനെയും അതിന്‍റെ ധ്വജവാഹകരെയും ബിദ്ഈ കക്ഷികളുടെ കടന്നാക്രമാണങ്ങളില്‍ തടുത്തുനിര്‍ത്താന്‍  കെല്‍പുള്ള  കരങ്ങള്‍  വളരെ  വിരളം. 

(തുടരും)

Wednesday, February 20, 2013

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയെ പിന്തുടരുന്ന രീതി

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയെ പിന്തുടരുന്ന രീതി


നബിചര്യ പിന്‍പറ്റുക എന്ന് പറഞ്ഞാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത്?
നാം ജീവിക്കുന്ന ചുറ്റുപാടിനും, സാഹചര്യത്തിനും പരിചയമുള്ളതും, നമ്മുടെ ബുദ്ധിക്കും, ചിന്തക്കും, യുക്തിക്കും പൊരുത്തപ്പെടുന്നതും, ലഭിച്ച ശിക്ഷണത്തിന് എതിരാവാത്തതുമൊക്കെയായാല്‍ മാത്രമാണോ നമുക്ക് നബിചര്യ പിന്‍പറ്റാന്‍ സാധിക്കുക?

ഒരാളുടെ ശരാശരി ബുദ്ധിയും യുക്തിയും നിലനില്‍ക്കുന്നത്, അവന്‍റെ പഞ്ചേന്ദ്രിയങ്ങളിലുടെ അവനു അനുഭവവേദ്യമായ കാര്യങ്ങളിലാണ്. അതിനപ്പുറമുള്ളതിന്‍റെ ശരി-തെറ്റുകളും, നന്മ-തിന്മകളും തീരുമാനിക്കുന്നത് പുര്‍ണമായും അദൃശ്യവും , ഇന്ദ്രിയജ്ഞാനത്തിലുടെ സ്വായത്തമാക്കാന്‍  അപര്യാപ്തവുമായ അറിവുകളിലുടെയാണ്. ആ അറിവിന്‍റെ സ്രോദസ്സുകള്‍, പ്രമാണ വാക്യങ്ങളാണ്.  ഖുര്‍ആനും, സുന്നത്തും പ്രമാണങ്ങളായി സ്വീകരിക്കുകയും, അന്ഗീകരിക്കുകയും ചെയ്യുന്ന ഒരാളെ സംബന്ധിച്ചെടത്തോളം, ഉപരി സുചിത പ്രമാണങ്ങള്‍ സ്വീകരിക്കുകയും ജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കുകയും ചെയ്യുന്നതില്‍, പഞ്ചേന്ദ്രിയങ്ങളുടെ താല്‍പര്യം, സ്വാധീനിക്കാന്‍ പാടില്ല. "അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ " എന്ന സത്യവിശ്വാസികള്‍ക്ക്‌ മാത്രം അവകാശപ്പെടാവുന്ന വിശേഷണത്തിനു അപ്പോള്‍ മാത്രമേ അവര്‍ അര്‍ഹാരാകുന്നുള്ളൂ.

വസ്തുത, ഇതായിരിക്കെ, ഖുര്‍ആനും സുന്നത്തും പിന്‍പറ്റുന്നവര്‍ എന്ന് സ്വയം അവകാശപ്പെടുന്ന പല സംഘടനകള്‍ക്കും  പ്രസ്ഥാനങ്ങള്‍ക്കും നബിചര്യ പിന്പറ്റുന്നതില്‍ പലതരത്തിലുള്ള മുന്‍  വിധികളുമുണ്ട്.
ഖുര്‍ആനും സുന്നത്തും പിന്‍പറ്റുക എന്നത് കേവലം ഒരു 'ട്രൈഡ്‌ മാര്‍ക്ക്' ആവുകയും അതിന്‍റെ ബാനറില്‍, തങ്ങള്‍ക്കു ഇഷ്ടമില്ലാത്തതോ, ബുദ്ധിക്കു യോജിക്കാത്തതെന്നു സ്വയം കരുതുന്നതോ ആയ പല സുന്നത്തുകളെയും, നിഷേധിക്കുകയും, അതിനു പ്രമാണത്തിന്‍റെ പിന്‍ബലം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ് ഇന്ന് മിക്ക ഇസ്ലാമിക സംഘടനകളും.

മതപ്രവര്‍ത്തകര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നതോടൊപ്പം, മത രംഗത്ത് നിന്ന് മെല്ലെ മാറി, സാമുഹികരംഗം, പ്രവര്‍ത്തനത്തിന്‍റെ ഭുമികയാക്കാന്‍ പരസ്പരം മത്സരിക്കുന്ന ഇവരുടെ, നേതൃനിരയിലുള്ള പലരുടെയും യോഗ്യത  കേവലം ഒരു സാമുഹിക പ്രവര്‍ത്തകന്‍റെതില്‍ കുടുതലായി ഉണ്ടാവില്ല. അതിനാല്‍ തന്നെ,  ഇവര്‍ ഉയര്‍ത്തുന്ന 'ബാനര്‍' പലപ്പോഴും ഇവര്‍ക്ക് തന്നെ തലവേദന സൃഷ്ടിക്കുന്നു എന്നത് വസ്തുതയാണ്. ഇത്തരം, സന്നിഘ്ധ ഘട്ടങ്ങളില്‍ , പ്രാമാണികമായ നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ നിന്ന് പിന്നോട്ട് പോവുകയും, സ്വന്തം, ബുദ്ധിയെ ആശ്രയിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു.

താടി വളര്‍ത്തുക, അറാക്ക് ഉപയോഗിക്കുക, സംസം വെള്ളത്തിന്‍റെ ശ്രേഷ്ഠത, നമസ്കാരത്തില്‍ സുത്റ സ്വീകരിക്കുക, നമസ്കാരത്തിന് ശേഷം ദിക്ര്‍ ഉറക്കെ ചൊല്ലുക, വസ്ത്രം ഞെരിയാണിയുടെ മുകളില്‍ ആക്കുക, തുടങ്ങി നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയില്‍ നിന്ന് സ്ഥിരപ്പെട്ടു വന്ന പല സുന്നത്തുകളേയും പുഛിക്കുകയോ, അവ സുക്ഷ്മമായി പ്രയോഗവല്‍കരിക്കുന്നവരെ " അക്ഷര പുജകരും, " " അനുഷ്ടാന തീവ്രത" ഉള്ളവരുമായി ചിത്രീകരിക്കുന്നു. മുമ്പൊക്കെ, രാഷ്ട്രീയ ജ്വരം ബാധിച്ച ജമായത്തെ ഇസ്ലാമിക്കാരായിരുന്നു ഇതിന്‍റെ പ്രചാരകര്‍ എങ്കില്‍, ഇന്ന് മുജാഹിദ് വിഭാഗത്തില്‍ നിന്ന് പിളര്‍ന്നു പോയ മടവൂര്‍ മുജാഹിദുകളാണ്‌ ഇതിന്‍റെ പ്രായോജകര്‍ എന്ന വിത്യാസമേയുള്ളൂ.
സുന്നത്തിനെ ഇടിച്ചു കാണിക്കുകയും, ഹദീസുകളില്‍ തിരിമറി നടത്തുകയും ചെയ്യുന്ന ചില മൊല്ലമാരെ, ഇവര്‍ ഇതിനു വേണ്ടി മാത്രമായി സ്പോണ്സര്‍ ചെയ്തിട്ടുണ്ട്‌ എന്നത് എല്ലാവര്‍ക്കുമറിയാം.
തങ്ങളുടെ നിയന്ത്രണത്തിലുള്ള എഴുത്ത് മീഡിയകള്‍ ഇവര്‍ ഇതിനായി വ്യാപകമായി ദുരുപയോഗം ചെയ്യുന്നു.

സാധുക്കളായ ഒരുപാട് മുസ്ലിം സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുകയും,'ഞങ്ങള്‍ ഖുര്‍ആനിലേക്കും സുന്നത്തിലെക്കുമാണ് ക്ഷണിക്കുന്നത്' എന്ന് പറഞ്ഞു അവരെ കുടെക്കുട്ടി, പാരമ്പര്യമായിട്ടെങ്കിലും അവരിലുള്ള ഇസ്ലാമികബോധത്തെ ഇവര്‍ മുതലെടുക്കുകയും ചെയ്യുന്നു.

ദീനും, സുന്നത്തും എന്താണെന്നും ഇസ്ലാമിക സംഘടനകള്‍ ചങ്കില്‍ നട്ട മുള്ളാണെന്നും തിരിച്ചറിയാന്‍ ഇനിയും എത്ര കാലം !!

Tuesday, February 12, 2013

ആരാണ് 'മുഖദ്ദിലകല്‌' (المخذلة) ?

ആരാണ് 'മുഖദ്ദിലകല്‌' (المخذلة) ?

സത്യം, സുന്നത്, എന്താണെന്ന് അറിഞ്ഞിട്ടും, അതിനെ സഹായിക്കാതെ, ബിദ്അത്തുകാരുടെ കടന്നാക്രമണങ്ങള്‍ കണ്ടിട്ടും, പ്രതികരിക്കാതെ, മാറിനില്‍ക്കുന്ന 'നപുംസകങ്ങള്‍' . അവരാണ് ശറഇന്‍റെ ഭാഷയില്‍ 'മുഖദ്ദിലകള്‍ ' അഥവാ സത്യത്തെ കയ്യൊഴിഞ്ഞവര്‍.

സഹായം അനിവാര്യമായ സന്നിഗ്ധ ഘട്ടങ്ങളില്‍ വാലും ചുരുട്ടി മാളത്തില്‍ പ്രവേശിക്കുന്ന ഇരുകാലികള്‍.

സുന്നത്തിന്‍റെ പക്ഷത്തു നില്‍ക്കുന്നു എന്നവകാശപ്പെടുന്ന ഇവര്,‍ പല രൂപത്തിലും ഭാവത്തിലും വിമര്‍ശന ശരങ്ങളുമായി രംഗപ്രവേശം ചെയ്യും. ആക്ഷേപത്തിന്‍റെ മുള്മുനകള്‍ സത്യത്തിന്‍റെ വാഹകര്‍ക്ക് നേരെ തിരിച്ചു വെക്കും. അഹ്ലുസ്സുന്നയില്‌ പെട്ട ആളുകളില്‍ സംഭവിക്കുന്ന വീഴ്ചകളും, പോരായ്മകളും പര്‍വതീകരിച്ച് കാണിക്കും. ഹവയുടെയും ബിദ്അതിന്‍റെയും ആളുകള്‍ക്ക് കുട പിടിക്കും. ബിദ്അത്തിനെ നിസ്സാരവല്‍ക്കരിക്കും.

وعن معاوية -رضي الله تعالى عنه- قال: قال رسول الله صلى الله عليه وسلم: لا تزال طائفة من أمتي قائمة بأمر الله لا يضرهم من خذلهم أو خالفهم، حتى يأتي أمر الله وهم ظاهرون على الناس أخرجه أحمد والشيخان

നബി സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു " എന്‍റെ ഉമ്മതില്‌ നിന്ന് അല്ലാഹുവിന്‍റെ ആജ്ഞകള്‍ നിറവേറ്റുന്ന ഒരു വിഭാഗം ഉണ്ടായിക്കൊണ്ടെ യിരിക്കും.  അവരെ കയ്യൊഴിഞ്ഞവരൊ, അവരോടു എതിര് നില്‍ക്കുന്നവരോ അവര്‍ക്കൊരു ദോഷവും വരുത്തുകയില്ല, അല്ലാഹുവിന്‍റെ കല്പന വന്നെത്തുന്നത് വരെ, അവര്‍ ജനങ്ങളില്‍ പ്രകടമായിരിക്കും." 

സുന്നത്ത്, എപ്പോഴും ഹവയുമായി സംഘട്ടനത്തിലാണ്, പോരാട്ടത്തിലാണ്. ഹവയോടു പൊരുതാത്ത, ഹവയിലേക്ക് ചാഞ്ഞ മനസ്സുകള്‍ സുന്നത്തിനു എതിര് നില്‍ക്കുന്നവയാണ്. അവര്‍ സുന്നത്തിന്‍റെ പ്രത്യക്ഷ ശത്രുക്കളാണ്.

എന്നാല്‍, സുന്നത്തിനു നേരെ തിരിഞ്ഞു മുഖാമുഖം പൊരുതുന്ന അതിന്‍റെ പ്രത്യക്ഷ ശത്രുക്കളെക്കാള്‍ അപകടകാരികളാണ്, സുന്നത്തിന്‍റെ അവകാശികളും, ആള്‍ക്കാരുമായി വേഷം കെട്ടുന്ന 'മുഖദ്ദിലകള്‍ ' .

ബിദ്അത്തിന്‍റെ സഹയാത്രികരായ ഇവര്‍, സുന്നത്തിനെയും അതിന്‍റെ വാഹകരെയും, സഹായിക്കേണ്ട  സന്നിഗ്ധ ഘട്ടങ്ങളില്‍ സഹായിക്കുകയോ, ബിദഈ ആക്രമണങ്ങളില്‍ നിന്ന് പ്രധിരോധിക്കുകയോ ചെയ്യില്ല. മറിച്ചു അവര്‍ ബിദ്അത്തിന്‍റെ ആളുകള്‍ക്ക് സഹായകരമാവുന്ന വിധത്തില്‍ മൌനം പാലിക്കുകയോ, രംഗത്ത് നിന്ന് ഉള്‍വലിയുകയോ ചെയ്യും.  മുകളിലെ ഹദീസില്‍ ഈ രണ്ടു വിഭാഗവും പരാമര്‍ശ വിധേയമായി എങ്കിലും, 'മുഖദ്ദിലയെ' യാണ് ഒന്നാമതായി എണ്ണിയത്.

നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ സുന്നത്തിനെ ഇസ്വലാഹു നടത്തുന്ന "അപരിചിതരായ" ആളുകള്‍, പക്ഷെ ഈ രണ്ടു വിഭാഗത്തെയും അവഗണിച്ചു മുന്നേറും. അവരില്‍ നിന്നുള്ള ഉപദ്രവങ്ങള്‍ പരിഗണിക്കുകയോ വിലവെക്കുകയോ ചെയ്യില്ല. വ്യക്തമായ, ഋജൂവായ, വളവില്ലാത്ത പാതയില്‍ അവര്‍ ഗമിക്കും.

ആള്‍ക്കുട്ടത്തില്‍ ആളാവാന്‍ ശ്രമിക്കുകയും, സുന്നത്തിന്‍റെ വാഹകരില്‍ തീവ്രത ആരോപിക്കുകയും മിതവാതികളായി വേഷം കെട്ടുകയും ചെയ്യുന്ന 'മുഖദ്ദിലകള്‍'  നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ സുന്നത്തിനെ സഹായിക്കാതെ, കയ്യൊഴിഞ്ഞവരാണ്.  അവരുടെ മൌനം അവര്‍ക്ക് യാതൊരു ഗുണവും വരുത്തില്ല.

സലഫിയ്യത്ത്, അറിഞ്ഞുള്‍ക്കൊണ്ട്‌ മുന്നോട്ട് ഗമിക്കുന്ന ആള്‍ ഒരിക്കലും നിസ്സഹായനാവില്ല. വിശ്വാസത്തിന്‍റെ നിറം കുറക്കാന്‍, അവനെ പോറലേല്‍പിക്കാന്‍ മുഖദ്ദിലകള്‌ക്കു കഴിയില്ല.
അവര്‍ എണ്ണത്തില്‍ കുടുതലായാലും. !

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.