Monday, November 28, 2016

മുജാഹിദ് ഐക്യം - വിസ്മരിക്കാൻ പാടില്ലാത്ത യാഥാർഥ്യങ്ങൾ - 3

എന്നെ സംബന്ധിച്ചേടത്തോളം, മുജാഹിദ് ഔദ്യോഗിക വിഭാഗം സലഫിയ്യത്തു പൂർണ്ണാർത്ഥത്തിൽ മനസ്സിലാക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് മാത്രമല്ല, അതിനു ആത്മാർത്ഥമായി മെനക്കെട്ടിട്ടുമില്ല;ഒരിക്കലും. പക്ഷെ, അവരെക്കുറിച്ചു നമുക്കൊരു പ്രതീക്ഷയുണ്ടായിരുന്നു. കുറച്ചൊക്കെ അവർ ദീനിനോട് സത്യസന്ധമായി സമീപിക്കുകയും സലഫീ മൻഹജിനെ തത്വത്തിൽ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ മടവൂർ വിഭാഗം, അവരുടെ ദീനിനോടുള്ള സമീപന രീതി തന്നെ സംശയാസ്പദവും, സലഫീ മൻഹജിനോട് അവർക്കു കടുത്ത ശത്രുതയുമായിരുന്നു. മാത്രമല്ല, ഔദ്യോഗിക വിഭാഗത്തിൽ സംഘടനാ പക്ഷപാതിത്വവും പ്രമാണങ്ങളോടുള്ള ബുദ്ധിപരമായ വ്യാഖ്യാന ശ്രമത്തെ എതിർക്കുന്നവരുമായ ചിലരെങ്കിലും നേതൃരംഗത്തും അണികളിലും ഉണ്ടായിരുന്നു എന്നതാണ് നേരത്തെ പറഞ്ഞ പ്രതീക്ഷയുടെ കാരണം.
പക്ഷെ, ഇപ്പോൾ സംഭവിച്ച ഈ " ഉലക്കയും പാന്തവും" തമ്മിലുള്ള ഏച്ചു കൂട്ടൽ തികച്ചും നിരാശാജനകവും അപകടകരമായ ചില മുന്നറിയിപ്പുകളെ അടയാളപ്പെടുത്തുന്നതുമാണ്. .
ആദർശം നിങ്ങൾക്കൊരു ചുക്കുമല്ലായെന്നും, നിങ്ങൾക്ക് നിങ്ങളുടെ സ്ഥാവരജംഗമ സ്വത്തുക്കളും മറ്റു ബിസിനസ്സുകളും സ്ഥാപിത താൽപര്യങ്ങളും മാത്രം. ആദർശം ആറടി മണ്ണിൽ കുഴിച്ചു മൂടിയിട്ടാണെങ്കിലും ഇത്തരം കാര്യങ്ങൾക്കു യാതൊരു മുടക്കവും കൂടാതെ സംരക്ഷിക്കപ്പെടണമെന്ന ദുഷ്ട ചിന്തയാണ് നിങ്ങളെ ലയനത്തിന് പ്രേരിപ്പിക്കുന്നത്.
രാഷ്ട്രീയക്കാരുമായി നിങ്ങളുടെ നയ നിലപാടുകൾക്ക് സമാനതകളേറെയുണ്ട്. പക്ഷെ, ഒരിക്കലും നിങ്ങളെ ഞാൻ അവരോടു ഉപമിക്കില്ല. കാരണം, രാഷ്ട്രീയക്കാർ, ഒരിക്കലും നാടകം കളിക്കാൻ മതത്തെ ഉപയോഗിക്കാറില്ല. പക്ഷെ, നിങ്ങൾ, മത സംഘടനകൾ-നാടകം കളിക്കാനും, ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കാനും ഇസ്‌ലാം മതത്തെ മാത്രമാണ് ഉപയോഗിച്ചത്. അപ്പോൾ രാഷ്ട്രീയക്കാരേക്കാൾ നിലവാരം കുറഞ്ഞവരാണ് നിങ്ങൾ !!
സാമൂഹികമായ വെല്ലുവിളികൾക്കു മുമ്പിൽ പതറാതെ സത്യത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ആദർശ ധീരരായ പ്രവാചകന്മാരുടെ ജീവിതമാണ് സുന്നത്തു ജീവിതത്തിൽ പകർത്തി ജീവിക്കുന്നവന്റെ മുഖമുദ്ര. ക്രൂരന്മാരായ ഭരണാധികാരികളും ആജ്ഞാനുവർത്തികളായ കിങ്കരന്മാരുമുള്ള കാലഘട്ടത്തിൽ ജീവിച്ച ധാരാളം പണ്ഡിതന്മാരുടെയും പുണ്യവാന്മാരുടെയും ജീവ ചരിത്രം രേഖപ്പെടുത്തപ്പെട്ട നിലയിൽ നമ്മുടെ മുമ്പിലുണ്ട്. സമയം കിട്ടുമ്പോൾ അതൊക്കെ ഒന്ന് വായിച്ചു നോക്കണം; സംഘടനക്ക് വേണ്ടി പാടി നടക്കുന്ന ന്യുജെൻ മൊല്ലാസുകൾ.
ഏതു സമയത്തും, വിശിഷ്യാ പ്രതിസന്ധി ഘട്ടങ്ങളിൽ ഉപയോഗയോഗ്യമായ ഒരു ആയുധമുണ്ട് സത്യവിശ്വാസിക്ക്. അത് പോലും നിങ്ങൾ മറന്നു പോയി. ആർക്കും തടുക്കാൻ കഴിയാത്ത മൂർച്ചയേറിയ വജ്രായുധം; ശത്രുവിനെ നിഗ്രഹിക്കാനും അദൃശ്യ സഹായങ്ങൾ അന്യുനം വർഷിക്കാനും, വിധിക്കപ്പെട്ടത് പോലും എടുത്തുമാറ്റാനും വഴിയൊരുക്കുന്ന : ദുആ ! നിങ്ങൾ തട്ടിക്കൂട്ടാൻ പാടുപെട്ട ഈ സാമ്പാർ ഐക്യത്തേക്കാൾ പരസഹസ്രം മടങ്ങു സുരക്ഷിതത്വവും യഖിനും നിങ്ങൾക്കത് പ്രധാനം ചെയ്യുമായിരുന്നു. മത്സ്യത്തിന്റെ വയറ്റിൽ നിന്ന് യൂനുസ് നബി അലൈഹി സലാമിനെ രക്ഷിച്ച, മാറാരോഗത്തിൽ നിന്ന് അയ്യൂബ് നബി അലൈഹി സലാമിനു മോചനം ലഭിക്കാൻ കാരണമായ, മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയെയും അബൂബക്കർ റദിയള്ളാഹു അൻഹുവിനെയും സൗർ ഗുഹയിൽ ശത്രുക്കളിൽ നിന്ന് രക്ഷിച്ച, ഇമാം അഹ്‌മദ്‌ റഹിമഹുള്ളയെ മർദ്ദകനായ രാജാവിൽ നിന്ന് രക്ഷിച്ച അതേ ആയുധം. അള്ളാഹുവിന്റെ ദീനിനെയും സുന്നത്തിനേയും കച്ചവടം നടത്തുകയും വിലപേശുകയും ചെയ്യുന്ന ആളുകൾക്ക് മുമ്പിൽ ആയുധം വെച്ച് കീഴടങ്ങുന്നവർ ആദർശ ധീരരല്ല; ഭീരുക്കളാണ്; വെറും ഭീരുക്കൾ!
നിങ്ങൾ വെച്ച് പുലർത്തുന്നുവെന്നവകാശപ്പെടുന്ന സലഫിയ്യത്തു, ഐക്യമെന്ന ഉമ്മാക്കിക്കു മുമ്പിൽ നിങ്ങൾ ബലിക്കല്ലിലിട്ടു. സുന്നത്തിനോട് സ്നേഹവും ബഹുമാനവുമുണ്ടായിരുന്ന കഴിഞ്ഞു പോയ തലമുറയുടെ നീചന്മാരായ പിൻഗാമികളായി ചരിത്രം നിങ്ങളെ നാളെ രേഖപ്പെടുത്തും. അള്ളാഹുവിന്റെ ദീൻ അവൻ സംരക്ഷിക്കും. അതിനു ആരുടേയും കയ്യൊപ്പ് ആവശ്യമില്ല. അതിനു യോഗ്യരായ ആളുകളെ അവൻ കൊണ്ട് വരും. അവരുടെ കരങ്ങളിൽ അള്ളാഹുവിന്റെ ദീനും നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ സുന്നത്തും ഭദ്രമായിരിക്കും.

മുജാഹിദ് ഐക്യം - വിസ്മരിക്കാൻ പാടില്ലാത്ത യാഥാർഥ്യങ്ങൾ - 2

ആദർശത്തിൽ വെള്ളം ചേർക്കുകയും സലഫുകളുടെ മൻഹജിൽ നിന്ന് പുറത്തു പോവുകയും ചെയ്ത മടവൂർ വിഭാഗവുമായി നിങ്ങൾക്ക് എങ്ങിനെയാണ് യോജിക്കാൻ കഴിയുക? നബിക്കു സിഹ്ർ ബാധിച്ചു എന്ന ബുഖാരിയിലെ സ്വഹീഹ് ആയ ഹദീസ് നിഷേധിക്കുന്ന, ഏക നിവേദക ഹദീസുകൾ ( ഖബറുൽ ആഹാദ് ) വിശ്വാസ കാര്യങ്ങളിൽ സ്വീകാര്യമല്ലെന്നു പറയുന്ന, പല സുന്നത്തുകളെയും അവമതിക്കുന്ന, പ്രമാണങ്ങൾക്ക് സലഫുകൾ നൽകിയ വ്യാഖ്യാനം സ്വീകരിക്കാൻ കൂട്ടാക്കാത്ത, സ്വന്തംവ്യാഖ്യാനങ്ങൾക്കും നിഗമനങ്ങൾക്കും പ്രാമാണികത കൽപ്പിക്കുന്ന നിലപാടുകൾ ഇപ്പോഴും പിന്തുടരുന്ന അവരുമായി മുജാഹിദ് ഔദ്യോഗിക വിഭാഗം എങ്ങിനെയാണ് സന്ധിയാകുന്നത്? ഇത് വരെ കളിച്ചതു പൊറാട്ടു നാടകമായിരുന്നുവെന്നും, ഇവർക്ക് ആദർശത്തെക്കാൾ വലുത് മറ്റു പലതുമാണെന്നും സാധാരണക്കാർ പറയില്ലേ? ആദർശത്തിൽ വിട്ടു വീഴ്ച ചെയ്തു കൊണ്ട് ഒരു തല്ലിക്കൂട്ടി ഐക്യമാണ് വേണ്ടതെങ്കിൽ, മുജാഹിദ് പ്രസ്ഥാനത്തിൽ നിന്ന് തന്നെ പലപ്പോഴായി ഇടഞ്ഞു പിരിഞ്ഞു പോയ മറ്റു ഗ്രുപ്പുകളും, ജമാഅത്തെ ഇസ്‌ലാമികയടക്കം നിലവിലുള്ള മുഴുവൻ ഗ്രുപ്പുകളുമായും സന്ധിയാകാം. പല സംഘടനകാളായി പിരിഞ്ഞു അനൈക്യത്തിൽ കഴിയുന്നതിലും ഭേദം എല്ലാവരും ഒരു ധാരണയിലെത്തി ഒറ്റ സംഘടനയായി ഐക്യത്തിൽ പ്രവർത്തിക്കുന്നതല്ലേ?
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ സുന്നത്തിനോട് സ്വഹാബത് സ്വീകരിച്ച നിലപാടുകൾ സ്വീകരിക്കാത്ത ആൾക്കാരുമായി കൈ കോർക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത് മറ്റു പലതുമാണ് എന്നാണ് ജനസംസാരം. നിലവിലുള്ള സാമൂഹിക - രാഷ്ട്രീയ രംഗത്തെ അപകടകരമായ സാഹചര്യങ്ങൾ നിങ്ങളുടെ സ്ഥാപനങ്ങളെയും സ്വത്തുക്കളെയും ഭരണാധികാരികൾ കണ്ടു കെട്ടുകയും പ്രവർത്തനത്തിന് കൂച്ചുവിലങ്ങിടുകയും ചെയ്യുമെന്ന ഭീതിയാണോ നിങ്ങളെ ഈ സാമ്പാർ ഐക്യത്തിന് പ്രേരിപ്പിക്കുന്നത്? അങ്ങിനെയാണെങ്കിൽ, നിങ്ങൾക്ക് രണ്ടു പ്രാവശ്യം തെറ്റ് പറ്റി. ഒന്ന്, അള്ളാഹുവിനെ മനസ്സിലാക്കുന്നതിലും രണ്ടു ചരിത്രവായനയിലും. ആദർശത്തിന് വില നൽകാത്ത ഒരു സമൂഹത്തിനു ഐക്യത്തിലൂടെ രക്ഷ കിട്ടുമെന്ന് എവിടെ നിന്നാണ് നിങ്ങൾ പഠിച്ചത്? അള്ളാഹുവിൽ ഭരമേൽപ്പിക്കുകയും അവന്റെ ദീനിനെ മുറുകെപ്പിടിക്കുകയും ചെയ്യുന്നവർക്ക് അള്ളാഹുവിൽ നിന്നുള്ള സഹായം ഉണ്ടാകില്ലേ? അവർ എത്ര കൊച്ചു സംഘമാണെങ്കിലും? അള്ളാഹുവിനെക്കുറിച്ചും അവന്റെ സഹായത്തെക്കുറിച്ചും നിങ്ങൾ മറന്നു പോവുകയും സംശയാലുക്കളാവുകയും ചെയ്തു പോയോ? ആദർശ വ്യതിയാനത്തിന്റെയും ഇഖ് വാനിയത്തിന്റെയും ആൾ രൂപമായ ഹുസൈൻ മടവൂർ എന്ന വ്യക്തി, നയിക്കുന്ന ഒരു സംഘടനയുമായി സലഫിയ്യത്തു അവകാശപ്പെടുന്ന ആളുകൾക്ക് ഒരുമിച്ചിരിക്കാൻ പറ്റുന്ന വേദിയേതാണ്?
തികഞ്ഞ ആത്മാർഥതയും, തഖ്‌വയും നിങ്ങളെക്കുറിച്ചു സദ് വിചാരവുമുള്ള ഒരു കൂട്ടം നിസ്സഹായരായ സാധാരണ ജനങ്ങളുണ്ട്. ശബ്ദമില്ലാത്ത അവർക്കു, നിങ്ങളുടെ കുതന്ത്രങ്ങളും കള്ളത്തരങ്ങളും പെട്ടെന്ന് മനസ്സിലാക്കാൻ കഴിയില്ല. ഐക്യം എന്ന പുകമറക്കു പിന്നിൽ ഇന്നലെ വരെ പ്രസംഗിച്ചു നടന്ന ആദർശത്തെ കുഴിച്ചുമൂടുകയാണെന്നു മനസ്സിലാക്കാൻ മാത്രം കഴിവില്ലാത്തവരാണ് അവർ. ഈ ആൾക്കൂട്ടത്തെ തെറ്റിദ്ധരിപ്പിക്കുകയും അവരുടെ അറിവുകേടിനെ ചൂഷണം ചെയ്തു കൂടെ നിർത്തുകയും ചെയ്യുന്ന നിങ്ങൾ അവരോടു ചെയ്യുന്നത്, ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത കൊലച്ചതിയാണ് എന്ന് മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ.
സത്യത്തോട് ഒരൽപമെങ്കിലും കൂറും വിശ്വസിക്കുന്ന ആദർശത്തിനോട് താൽപര്യവുമുണ്ടായിരുന്നുവെങ്കിൽ എന്ത് പ്രകോപനമുണ്ടായാലും ആദർശത്തിൽ നിന്ന് അകന്നു പോയ സംഘങ്ങളുമായി സന്ധിയാകാൻ നിങ്ങൾക്ക് കഴിയുമായിരുന്നില്ല. സംഘടന പിളർന്ന സമയത്തു ഉള്ള അവസ്ഥയിൽ നിന്ന് മടവൂർ വിഭാഗം ബഹുദൂരം മുന്നോട്ടു പോയിട്ടുണ്ട്. അവരിപ്പോൾ പച്ചയായ നിലക്ക് തന്നെ സുന്നത്തിനെ നിഷേധിക്കുകയും സലഫിയ്യത്തിനെ വളരെ മോശമായി വിമർശിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. മുമ്പില്ലാത്ത പല വിധത്തിലുള്ള വ്യതിയാനങ്ങളുടെയും കൊട്ടയാണ് ഇന്ന് മടവൂർ മുജാഹിദുകൾ. നിങ്ങൾ അവരിൽ ആരോപിച്ച ഒരു വ്യതിയാനം പോലും അവർ തിരുത്തുകയോ ഉൾക്കൊള്ളുകയോ ചെയ്തിട്ടില്ലെന്നു മാത്രമല്ല, രാഷ്ട്രീയ പാർട്ടികളേപ്പോലും ലജ്ജിപ്പിക്കുന്ന നിലപാടുകളാണ് പല വിഷയങ്ങളിലും അവർ സ്വീകരിച്ചു പോരുന്നത്.
ആദർശത്തിന് വില നൽകാത്ത നേതാക്കളും, അവരെ ചുറ്റിപ്പറ്റി ജീവിക്കുന്ന ഉപചാകവൃന്ദവും നിന്ദ്യമായ ഈ അവസ്ഥക്ക് കളമൊരുക്കിയെന്നതാണ് വസ്തുത. ഐക്യം എന്ന് കേൾക്കുമ്പോഴേക്കും ആഹ്ലാദിക്കുകയും ആരവത്തോടെ കയ്യടിക്കുകയും ചെയ്യുന്നവരെ, നാളെ കാത്തിരിക്കുന്ന അപകടത്തെക്കുറിച്ചു മുന്നറിയിപ്പ് നൽകാൻ ആരുമില്ല എന്നത് ഖേദകരം തന്നെ.
ഐക്യത്തെക്കുറിച്ചു വാ തോരാതെ സംസാരിക്കുമ്പോഴും, ആദർശത്തെക്കുറിച്ചു അര വാക്കു പോലും ഉരിയാടാത്തതിന്റെ രഹസ്യം എന്താണെന്ന് നിങ്ങൾ തന്നെയാണ് വ്യക്തമാക്കേണ്ടത്. പത്തു പതിനാലു കൊല്ലം കൊണ്ട് അതെല്ലാം ആവിയായിപ്പോയോ?
ഇവിടെ രണ്ടിലൊന്ന് സംഭവിച്ചിട്ടുണ്ട് എന്ന കാര്യം ഉറപ്പാണ്. ഒന്നുകിൽ, മടവൂർ വിഭാഗം, അവരുടെ ആദർശ വ്യതിയാനങ്ങൾ തിരുത്തുകയും ശരിയായ നിലപാടിലേക്ക് തിരിച്ചു വരികയും ചെയ്യുക. അങ്ങിനെയൊന്നുണ്ടായതായി അറിവില്ല എന്നല്ല, പൂർവാധികം ആവേശത്തോടെ അവർ പുതിയ പുതിയ വ്യതിയാനത്തിലേക്കു കൂപ്പു കുത്തുകയാണ് ചെയ്തിട്ടുള്ളത്. രണ്ടാമത്തെ സാധ്യത, വ്യതിയാനം എന്നത് തികച്ചും കഴമ്പില്ലാത്ത വെറും ആരോപണം മാത്രമായിരുന്നു. അനാവശ്യവും വാസ്തവ വിരുദ്ധവുമായ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ടതായിരുന്നു തുടർ സംഭവങ്ങളെല്ലാം എന്ന് അംഗീകരിക്കുകയും അതിനാൽ ഇനിയും രണ്ടു വിഭാഗമായി വേറിട്ട് നിൽക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് നിരർത്ഥകമാണ് എന്ന് അംഗീകരിക്കുക. ഇതിൽ ഏതിന്റെ അടിസ്ഥാനത്തിലാണ് ഐക്യപ്പെടാൻ തീരുമാനിച്ചത് എന്ന കാര്യം അവർ പൊതുജനങ്ങൾക്ക് വിശദീകരിച്ചു കൊടുക്കേണ്ടതുണ്ട്.

മുജാഹിദ് ഐക്യം - വിസ്മരിക്കാൻ പാടില്ലാത്ത യാഥാർഥ്യങ്ങൾ - 1

സ്വാർത്ഥരായ ചില തൽപര കക്ഷികളും, സുന്നത്തും സലഫിയ്യത്തുമറിയാത്ത സഹയാത്രികരും ഒരു നന്മയും അവശേഷിപ്പിക്കാത്ത വിധത്തിൽ ഒരു പ്രസ്ഥാനത്തെ കുത്തു പാളയെടുപ്പിക്കുന്ന ദൈന്യസാഹചര്യത്തിൽ, നന്മ ആഗ്രഹിക്കുന്ന, സുന്നത്തു ജീവിതത്തിൽ പുലർത്തണമെന്ന് വിചാരിക്കുന്ന, പിഴച്ച കക്ഷികളെയും മാർഗങ്ങളെയും വെടിയുകയും കയ്യൊഴിയുകയും ചെയ്യണമെന്ന് കരുതുന്ന, മുഴുവൻ മുസ്‌ലിംകളോടുമായി, അവർക്കു വേണ്ടി ഞാനിതു രേഖപ്പെടുത്തുന്നു.
ടി പി അബ്ദുള്ളക്കോയ മദനി നേതൃത്വം നൽകുന്ന കേരള നദ് വത്തുൽ മുജാഹിദീൻ ഔദ്യോഗിക വിഭാഗവും, ആദർശ വ്യതിയാനത്തിന്റെ പേരിൽ പിരിച്ചു വിട്ടതിന്റെ തുടർന്ന്, ഹുസ്സൈൻ മടവൂരിന്റെ നേതൃത്വത്തിൽ മർകസ് ദഅവ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അനൗദ്യോഗിക വിഭാഗവും ലയിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ഉടലെടുക്കുന്ന സ്വാഭാവികമായ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കൽ അനിവാര്യമാണ്.
ഔദ്യോഗിക വിഭാഗത്തിലെ, നേതൃരംഗത്ത് വിരാചിക്കുന്ന വരേണ്യന്മാരോടും, അവരുടെ തിട്ടൂരങ്ങൾക്കും ചരടുവലികൾക്കും റാൻ മൂളികളായി പിന്നാലെ നടക്കുന്ന അനുയായി വൃന്ദങ്ങൾക്കും പൊതുസമൂഹത്തിൽ നിന്ന് ഉടലെടുക്കുന്ന ചോദ്യങ്ങൾക്കു ഉത്തരം നൽകാനുള്ള ബാധ്യതയുണ്ട് .
2002-ൽ ആദർശ വ്യതിയാനത്തിന്റെ പേരിൽ മുജാഹിദ് പ്രസ്ഥാനത്തിൽ നിന്ന് നല്ലൊരു ശതമാനം ആളുകൾ പുറത്തു പോയത് ഒരു സുപ്രഭാതത്തിൽ സംഭവിച്ചത് അല്ല എന്ന കാര്യം എല്ലാവർക്കുമറിയാം. സംഘടനയുടെ ഉള്ളിൽ കാലങ്ങളോളം പുകഞ്ഞു കൊണ്ടിരുന്ന പ്രശ്നങ്ങളുടെ താൽക്കാലിക വിരാമമായിരുന്നു അത്.
ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയുടെ തീരുമാനങ്ങൾ ഒപ്പിട്ടു അംഗീകരിക്കുകയും പുറത്തിറങ്ങി അതിനെതിരെ പ്രവർത്തിക്കുകയും ചെയ്തപ്പോൾ അത് അച്ചടക്ക നടപടിയായി രൂപാന്തരപ്പെട്ടു. അതൊക്കെ അവിടെ നിൽക്കട്ടെ.
ഔദ്യോഗിക വിഭാഗം മടവൂർ ഗ്രുപ്പിനെതിരെ ഉന്നയിച്ച അടിസ്ഥാനപരമായ വിഷയം ആദർശ വ്യതിയാനമായിരുന്നു. അതിൽ പ്രധാനമായ കാര്യം പ്രബോധനത്തിൽ സലഫുകളുടെ മൻഹജ്‌ അവർ സ്വീകരിക്കാൻ കൂട്ടാക്കുന്നില്ല എന്നതായിരുന്നു.
പ്രബോധന രംഗത്ത് സലഫുകളുടെ മൻഹജ്‌ സ്വീകരിക്കാതിരിക്കൽ, സ്ഥിരപ്പെട്ട പല സുന്നത്തുകളോടും അവഗണനയും പുച്ഛവും, പ്രമാണ വാക്യങ്ങൾ സ്വന്തം യുക്തിയുടെയും ബുദ്ധിയുടെയും അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്യൽ, തുടങ്ങിയ അതീവ ഗുരുതരമായ മൻഹജിയായ വ്യതിയാനങ്ങൾ സംഭവിച്ചു കഴിഞ്ഞ ആളുകളുമായി ഒരു നിലക്കും പൊരുത്തപ്പെട്ടു മുന്നോട്ടു പോകാൻ കഴിയില്ല എന്ന് ബോധ്യപ്പെട്ടപ്പോഴാണ് പിളർപ്പുണ്ടായത്. ആദർശപരമായ വ്യതിയാനമായിരുന്നു മടവൂർ വിഭാഗത്തിനെതിരിൽ ഔദ്യോഗിക വിഭാഗം ഉന്നയിച്ച ആരോപണത്തിന്റെ കാതൽ. തുടർന്നിങ്ങോട്ട് പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുടെ മലവെള്ളപ്പാച്ചിലിനാണ് കേരള മുസ്‌ലിം സമൂഹം സാക്ഷ്യം വഹിച്ചത്. വാദപ്രതിവാതങ്ങൾ, സംവാദ മഹാമഹങ്ങൾ തെറിയഭിഷേകങ്ങൾ, തെരുവ് സംഘട്ടനങ്ങൾ, പടലപ്പിണക്കങ്ങൾ, പള്ളി കയ്യേറലുകൾ, ഖുതുബ മുടക്കൽ, പള്ളി-മദ്രസ വിഹിതം വെക്കൽ, പൂര പ്രസംഗങ്ങൾ, ലേഖനങ്ങൾ, ലഖുലേഖകൾ, പാര വെക്കൽ തുടങ്ങിയ കലാപരിപാടികൾ ദീനിന്റെ പേരിൽ പരസ്പരം ഇരുവിഭാഗവും നാളിതുവരെ മത്സരിച്ചു നടത്തിപ്പോന്നു. ഇപ്പറഞ്ഞതും അല്ലാത്തതുമായ മുഴുവൻ ഇനങ്ങളിലും ഇന്നാട്ടിലെ പാവപ്പെട്ട മുസ്‌ലിം പൊതുജനം കലവറയില്ലാതെ പിന്തുണക്കുകയും ഭാഗവാക്കാകുകയും ചെയ്തത്, ദീനിന്റെ പേരിൽ മാത്രമാണ്. ഇന്ന് നിങ്ങൾ ശത്രുത മറന്നു പരസ്പരം ഐക്യം പ്രഖ്യാപിക്കുമ്പോൾ, ഇന്നലെ വരെ ഉന്നയിച്ച ആദർശ വ്യതിയാനാരോപണത്തിന്റെ അവസ്ഥയെന്താണ് എന്ന് അണികൾ തീർച്ചയായും ചോദിക്കും.

Sunday, November 20, 2016

ഇസ്‌ലാമിന് സേവനം ചെയ്തതിന്റെ പേരിലാണെന്ന് പറയരുതെന്ന് മാത്രം.!


അങ്ങിനെ, സലാം സുല്ലമിക്ക് വക്കം മൗലവി അവാർഡ് കിട്ടിയ പത്ര വാർത്ത പോസ്റ്റ് ചെയ്ത താജുദ്ധീൻ പള്ളിപ്പുറത്, പോസ്റ്റ് പിൻവലിക്കുക മാത്രമല്ല, എന്നെ ബ്ലോക്ക് ചെയ്യുക കൂടി ചെയ്തു. ഓണാഘോഷം നടത്തി മാനവികത പൊലിപ്പിക്കുന്ന ആൾക്കാരുടെ മനസ്സ് എത്ര സങ്കുചിതം !!


-------------------------------

സ്വഹീഹായ ഹദീസുകളെ യുക്തിയുടെ അടിസ്ഥാനത്തിൽ നിഷേധിക്കുക, ഒറ്റയാൾ പരമ്പരയിലൂടെ വന്ന ( ഖബറുൽ വാഹിദ് ) ആയ ഹദീസുകൾ വിശ്വാസ കാര്യങ്ങളിൽ സ്വീകാര്യമല്ലായെന്നു പറയുക, ഹദീസുകൾക്കു തന്നിഷ്ടപ്രകാരം വ്യാഖ്യാനം നൽകുക, ഉസൂലുൽ ഹദീസിന്റെപരക്കെ അംഗീകരിക്കപ്പെട്ട നിലപാടിന് എതിരായ നിലപാടുകൾ സ്വീകരിക്കുക, പ്രമാണങ്ങളിൽ സ്ഥിരപ്പെട്ട പല സുന്നത്തുകളെയും നിഷേധിക്കുക...തുടങ്ങി അനേകം മൻഹജിയായ ഗുരുതര വൈരുധ്യങ്ങൾ വെച്ച് പുലർത്തുന്ന സലാം സുല്ലമിക്ക്, വക്കം മൗലവിയുടെ പേരിലുള്ള അവാർഡ് ലഭിക്കാൻ യാതൊരു അർഹതയും കാണുന്നില്ല. അത് കൊണ്ടാണ് എന്തിന്റെ പേരിലാണ് അയാൾക്ക് അവാർഡ് നൽകിയത് എന്ന് ചോദിച്ചത്. ഉത്തരം ഉണ്ടായില്ലെന്ന് മാത്രമല്ല, വിഷയവുമായി ബന്ധമില്ലാത്ത മറ്റു പല വിഷയങ്ങളിലും ഉപന്യസിക്കാനും പരിഹസിക്കാനുമാണ് നീ എപ്പോഴും ശ്രമിച്ചത്. കുറിക്കു കൊള്ളുന്ന ചോദ്യങ്ങൾ ഉന്നയിക്കുകയും വിഷയത്തിൽ പിടിച്ചു നിർത്തുകയും ചെയ്തപ്പോൾ, നിനക്ക് പിടിച്ചു നിൽക്കാൻ കഴിയാതെയായി. തിരക്കാണ് എന്ന ഉപായം, ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്ന പ്രതീതിയാണ് ഉണ്ടാക്കുക. അത് കൊണ്ട്, എനിക്ക് പറയാനുള്ളത്, ഏതെങ്കിലും കുഞ്ഞാപ്പുകൾ എഴുതി വിടുന്നത് വിശ്വസിച്ചു മത പരമായ വിഷയങ്ങളിൽ ആധികാരികത അവകാശപ്പെടരുത്. ഇയാൾ സൗദിയിലാണ് ജനിച്ചതെങ്കിൽ അവിടെ മുഫ്തിയാകുമായിരുന്നു എന്ന് ഒരാൾ പറയണമെങ്കിൽ എന്ത് മാത്രം തെറ്റിധാരണയുണ്ടാകണം? മുഫ്തി എന്ന് പറയുമ്പോൾ അതിനു ഒരു നിലവാരമില്ലേ? ചുരുക്കത്തിൽ, ഒരു അവാർഡ് കൊടുക്കണമെങ്കിൽ കൊടുത്തോളൂ. അതിലാർക്കും എതിർപ്പില്ല. പക്ഷെ, ഇസ്‌ലാമിന് സേവനം ചെയ്തതിന്റെ പേരിലാണെന്ന് പറയരുതെന്ന് മാത്രം.!

Wednesday, November 16, 2016

ഭരണാധികാരികളുടെ അക്രമത്തിൽ നിന്നും മോചനം ലഭിക്കാൻ

ഭരണാധികാരികളുടെ അക്രമത്തിൽ നിന്നും മോചനം ലഭിക്കാൻ, മുസ്ലിംകൾ അവരുടെ റബ്ബിലേക്കു പശ്ചാത്തപിച്ചു മടങ്ങുകയും, അവരുടെ വിശ്വാസം ശെരിയാക്കുകയും സ്വജീവിതത്തിലും കുടുംബത്തിലും ശെരിയായ ഇസ്‌ലാമിക ശിക്ഷണം വളർത്തിയെടുക്കുകയും ചെയ്യുകയാണ് വേണ്ടത്. ( ഷെയ്ഖ് നാസിറുദ്ധീൻ അൽബാനി റഹിമഹുള്ളാ - അഖീദത്തുതഹാവിയ്യ)

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.