Monday, October 30, 2017

ഐ എസ് ഇസ്‌ലാമല്ല - 1

ഇസ്‌ലാമിനെ ശെരിയായി മനസ്സിലാക്കുന്നതിൽ അതിന്റെ അവകാശികളായി അവതരിക്കുന്നവർക്കു തന്നെ ഭീമമായ അബദ്ധം സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നതിന്റെ മികച്ച തെളിവാണ് ഈയിടെയായി പുറത്തു വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ. അത് വിശ്വസിക്കാമെങ്കിൽ എത്ര മാത്രം തെറ്റായ വിശ്വാസവും ആശയവുമാണ് അവർ പേറുന്നത് എന്നോർത്ത് പേടി തോന്നുകയാണ്.

"ഐഎസ് ആണ് യഥാർത്ഥ ഇസ്‌ലാം, അല്ലെങ്കിൽ അത് തെളിയിക്കാൻ മുസ്‌ലിം പണ്ഡിതന്മാരെ വെല്ലുവിളിക്കുമ്പോൾ അയാളുടെ ധാരണയെക്കുറിച്ചു അയാൾക്കുള്ള ആത്മവിശ്വാസം എത്ര ഉയർന്നതായിരിക്കും?
ഇസ്‌ലാം ഒരു പറ്റം മനുഷ്യത്വ രഹിതമായ കാട്ടാളന്മാരുടെ കശാപ്പു ശാലയാണെന്നു മാത്രമേ ഇത് കേൾക്കുമ്പോൾ ആർക്കും തോന്നൂ.
ഇത്ര വികലമായി ഇസ്‌ലാമിനെ വിലയിരുത്തുകയും പൊതുജനത്തിന് മുമ്പിൽ അവതരിപ്പിക്കുകയും ചെയ്യുന്ന ആളുകളുടെ മനഃശാസ്ത്രം ഒരു വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട്.
ഒന്നാമതായി, പ്രമാണങ്ങളെ അഥവാ വിശുദ്ധ ഖുർആനും നബിചര്യയും തെറ്റായി വായിക്കപ്പെടുകയും അവ സ്വയം വ്യാഖ്യാനിക്കുകയും വിശ്വാസ യോഗ്യമല്ലാത്തതും തെറ്റായതുമായ സ്രോദസ്സുകളെ ആശ്രയിക്കുകയും ചെയ്യുമ്പോഴാണ് ഒരാൾ ഇത്തരം വികല ധാരണകൾക്കടിമപ്പെടുന്നത്.
ഇസ്‌ലാമിക ചരിത്രത്തിൽ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ കാലം കഴിഞ്ഞ ഉടനെത്തന്നെ, ഖലീഫയായ അലി റദിയള്ളാഹു അൻഹുവിനോട് യുദ്ധം ചെയ്ത ഒരു സംഘത്തെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. ഖുർആനിൽ നിന്നുള്ള ഒരു ആയതു (സൂക്തം) എടുത്തു കൊണ്ടാണ് അവർ നബിയുടെ അനുചരന്മാരോട് യുദ്ധം ചെയ്തത്. വാസ്തവത്തിൽ, ആ സൂക്തത്തിന്റെ പൊരുൾ അവർ മനസ്സിലാക്കിയ പോലെയായിരുന്നില്ല. സ്വഹാബത്തിൽ ഒരാൾ പോലും അങ്ങിനെ ഒരു വ്യാഖ്യാനം പ്രസ്തുത വചനത്തിനു നൽകിയവരുമല്ല. പക്ഷെ, അവരുടെ നിലപാടുകൾ തിരുത്താൻ അവർ തയ്യാറായില്ല. അവരുടെ ആശയവാഹകരായ പിന്തുടർച്ചക്കാർ ഇപ്പോഴുമുണ്ടെന്നും അവർ ലോകത്തുടനീളം ഇസ്‌ലാമിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്നുണ്ട് എന്നുമാണ് മുകളിലെ സംഭവത്തിൽ നിന്ന് മനസ്സിലാകുന്നത്.
വിശുദ്ധ ഖുർആനോ നബി ചര്യയോ ഓരോരുത്തർക്കും സ്വന്തം ധാരണക്കനുസരിച്ചു വ്യാഖ്യാനിക്കാനോ പ്രയോഗവൽക്കരിക്കാനോ അവകാശമില്ല. മറിച്ച്, അവ നബിയിൽ നിന്ന് നേരിട്ട് കേട്ട സ്വഹാബത് എങ്ങിനെയാണോ മനസ്സിലാക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്തത്, അതിന്റെ അടിസ്ഥാനത്തിലാണ് സ്വീകരിക്കേണ്ടത്.
മറ്റൊരു കാര്യം കൂടി ഇവിടെ എടുത്തു പറയേണ്ടതുണ്ട്. ആധുനിക സാങ്കേതിക വിദ്യയുടെ വിസ്ഫോടനം മനുഷ്യന്റെ അന്വേഷണത്തിന്റെയും ഗവേഷണത്തിന്റെയും വാതായനങ്ങൾ വിശാലമായി അവന്റെ മുമ്പിൽ തുറന്നു വെച്ചിട്ടുണ്ട്. അതിനു ഗുണവും ദോഷവുമുണ്ട്. ഇസ്‌ലാമിക മത വിഷയങ്ങളിൽ ധാരണയുണ്ടാക്കാൻ നല്ലൊരു ശതമാനം ആളുകൾ ഇന്ന് ഇന്റർനെറ്റ് പോലെയുള്ള നവ മാധ്യമങ്ങളെ അവലംബിക്കുന്നവരാണ്. കതിരും പതിരും വേർതിരിച്ചു മനസ്സിലാക്കാൻ മാത്രമുള്ള വ്യുൽപതി ഇല്ലാത്ത ആളുകൾ വാസ്തവത്തിൽ ഇത് മൂലം പല തെറ്റായ ധാരണകളിലും അകപ്പെടുന്നു. വിശ്വാസപരവും കർമപരവുമായ സ്ഖലിതങ്ങളും അബദ്ധങ്ങളും ശെരിയായ ധാരണ എന്ന നിലയിൽ വായിക്കപ്പെടുകയും പ്രയോഗവൽക്കരിക്കപ്പെടുകയും ചെയ്യുന്നു.
ഇസ്‌ലാമിന്റെ ഏറ്റവും സവിശേഷമായ ഒരു കാര്യം അതിന്റെ മിതവും മദ്ധ്യമവുമായ നിലപാടാണ്. അത് എല്ലാ കാര്യത്തിലും അങ്ങിനെതന്നെ.
ഇന്ത്യ പോലുള്ള ഒരു ബഹുസ്വര സമൂഹത്തിൽ ജീവിക്കുമ്പോൾ, സ്വന്തം ആശയവും, വിശ്വാസവും അവലംബിച്ചു കൊണ്ട് തന്നെ, ഇതരരോട് സൗഹൃദവും സഹിഷ്ണുതയും കാണിക്കുന്നതിൽ ഒരു കുറ്റവുമില്ല.
ഇനി, രാഷ്ട്രീയപരമായി നോക്കുമ്പോൾ, ഭരണാധികാരികളുമായും, ഭരണകൂടവുമായും സംഘട്ടനാത്മകവും, നശീകരണോൽസുകവുമായ നിലപാടുകൾ സ്വീകരിക്കുന്നതിനെ ഇസ്ലാം നിശിതമായി വിമർശിച്ചതായി കാണാം. ഭരണാധികാരികൾ ധിക്കാരികളും സ്വേച്ഛാധിപതികളും സ്വജന പക്ഷപാതികളുമായാൽ പോലും അവർക്കെതിരെ ജനങ്ങളെ ഇളക്കി വിടാനോ വിപ്ലവത്തിന് പ്രേരിപ്പിക്കാനോ പാടില്ല എന്നതാണ് ഇസ്‌ലാമിന്റെ കൽപന.
അറബ് ലോകത്തു മുല്ലപ്പൂ വിപ്ലവം എന്ന പേരിൽ അരങ്ങേറിയ ഭരണവിരുദ്ധ പോരാട്ടങ്ങളിൽ പങ്കു ചേരാതെ മാറി നിന്ന ഒരു ന്യുനപക്ഷം ഉണ്ട് എന്നത് വിസ്മരിക്കാൻ പാടില്ല. സലഫികളാണ് തീവ്രവാദത്തിന്റെ അപ്പോസ്തലന്മാർ എന്ന് ആക്ഷേപിക്കുന്ന പലർക്കും എന്താണ് ഇസ്‌ലാമിന്റെ ഇവ്വിഷയകമായ നിലപാടെന്നും സലഫികൾ (സലഫികൾ എന്ന് കേവലം അവകാശപ്പെടുന്നവരല്ല) ഈ വിഷയത്തിൽ സ്വീകരിച്ച നിലപാടെന്തെന്നും ഒരിക്കലെങ്കിലും അന്വേഷിച്ചിട്ടുണ്ടോ?
ലോകത്തു നടന്ന ഒരു സായുധ വിപ്ലവത്തിലും, ഒരു അട്ടിമറിയിലും സലഫികൾ പങ്കെടുക്കുകയോ അതിനു സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളോ പ്രഭാഷണങ്ങളോ പ്രചോദനമായി എന്ന് തെളിയിക്കാനോ ആർക്കും കഴിയില്ല. എന്നിട്ടും സലഫികളാണ് തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും ആളുകൾ എന്ന് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. ഭരണാധികാരികളോടുള്ള ഒരു മുസ്‌ലിമിന്റെ നിലപാട് എന്തായിരിക്കണമെന്നു പരശ്ശതം ഹദീസുകളിലൂടെ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ, ഈ വിഷയം അതിന്റെ പ്രാധാന്യവും ആനുകാലിക പ്രസക്തിയും മനസ്സിലാക്കിക്കൊണ്ട് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടോ എന്ന സംശയം നിലനിൽക്കുന്നു.
യുദ്ധവേളകളിലും, അമുസ്‌ലിംകളുമായി തുറന്ന ശത്രുത നിലനിൽക്കുന്ന സാഹചര്യങ്ങളിലും സ്വീകരിക്കാൻ നിർദ്ദേശിക്കപ്പെട്ട നിലപാടുകൾ, സമാധാനത്തോടെ പരസ്പര ധാരണയോടെ സൗഹാർദ്ദപരമായി ജീവിച്ചു കൊണ്ടിരിക്കുന്ന സന്ദർഭങ്ങളിൽ സ്വീകരിക്കാൻ പാടില്ല എന്നത് പരക്കെ അറിയാവുന്ന കാര്യമാണ്. പക്ഷെ, ഈ വക കാര്യങ്ങളിൽ ധാരണയും തിരിച്ചറിവുമില്ലാത്ത ആളുകളാണ് ഐസ് ആണ് യഥാർത്ഥ ഇസ്‌ലാം എന്ന് അവകാശപ്പെടുന്നത്. അവരുടെ വികല ബുദ്ധിയിൽ കുരുത്ത തെറ്റായ ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് ഇസ്‌ലാമിക മാനവികതയെ അവർ വെല്ലുവിളിക്കുന്നത്.

Sunday, October 22, 2017

തൗഹീദുൽ ഹാകിമിയ്യയും ജമാഅത്തെ ഇസ്‌ലാമിയുടെ ഇരട്ടത്താപ്പും - 4

തൗഹീദിന്റെ യഥാർത്ഥ ആശയവും അടിസ്ഥാനപരമായ വശവുമായ തൗഹീദുൽ ഉലൂഹിയ്യ അഥവാ ഇബാദത്തിനുള്ള അർഹത അള്ളാഹുവിനു മാത്രമാണെന്നും അവനിൽ മറ്റൊരാളെയും പങ്കു ചേർക്കരുതെന്നുമുള്ള കാര്യം മറച്ചു വെക്കുകയും അത്രമാത്രം ഗൗരവതരമോ പ്രസക്തമോ അല്ലാത്ത ഹുക്മ് അള്ളാഹുവിനു മാത്രമാണെന്ന ഭാഗം പ്രഥമമായി പരിഗണിക്കേണ്ട പ്രധാന വശമായി ചിത്രീകരിക്കുകയും ചെയ്തു കൊണ്ടുള്ള സയ്യിദ് ഖുതുബിന്റെ ആശയം ചുളിവ് പറ്റാതെ അങ്ങിനെതന്നെ ആവിഷ്കരിക്കുകയാണ് യഥാർത്ഥത്തിൽ മൗദുദി ചെയ്തത്.
ലാ ഇലാഹ ഇല്ലള്ളാഹ് എന്ന കലിമത്തിനു മുൻകാല പ്രാമാണിക പണ്ഡിതന്മാരാരും നൽകാത്ത, ഹുക്മ് അഥവാ വിധികർത്തൃത്വം അള്ളാഹുവിനു മാത്രമാണ് എന്ന് വ്യാഖ്യാനിക്കുന്നതിലൂടെ ഭരണാധികാരം മുസ്‌ലിംകളുടെ അധീനതയിൽ വരേണ്ടത് ഇസ്‌ലാമിക വിശ്വാസത്തിന്റെ ഊനം തട്ടാൻ പാടില്ലാത്ത കാര്യമായിത്തീർന്നു. അത് കൊണ്ട് തന്നെ, അനിസ്‌ലാമിക ഭരണ വ്യവസ്ഥിതിക്കു കീഴിൽ ജീവിക്കുന്ന ഒരു മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം അത്തരം ഭരണകൂടങ്ങളെ അനുസരിക്കുന്നതും അതിനു കീഴിൽ ജോലി ചെയ്യുന്നതുമെല്ലാം മതപരമായി കൊടിയ തിന്മയായി മൗദുദി തന്നെ രേഖപ്പെടുത്തി.
നമസ്‌കാരം, നോമ്പ്, ഹജ്ജ് തുടങ്ങിയ കർമങ്ങളൊന്നും യഥാർത്ഥത്തിൽ ഇബാദത് അല്ലെന്നും, അതിനേക്കാൾ അപ്പുറമായ മറ്റെന്തോ ആണ് അതെന്നും അദ്ദേഹം എഴുതി വെച്ചു.
ഭരണസിരാ കേന്ദ്രങ്ങളിൽ ഒരട്ടിമറി നിർവ്വഹിക്കുകയും അത് വഴി നേതൃസ്ഥാനങ്ങളിൽ നിന്നും തെമ്മാടികളായ ആളുകളെ നിഷ്കാസനം ചെയ്തു ഭൂമിയെ ശുദ്ധീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു വെച്ചു.
അദ്ദേഹം മറ്റൊരിടത്തു പറഞ്ഞു
" നിശ്ചയമായും നേതൃത്വപരമായ വിഷയം, മനുഷ്യ ജീവിതത്തിന്റെ അതിപ്രധാനപരമായ അടിസ്ഥാനവിഷയമാണ്"
അദ്ദേഹം തുടരുന്നു. " ((....അക്കാരണത്താൽ, ഈ ദുനിയാവിൽ അമ്പിയാക്കളുടെ പ്രബോധന ദൗത്യം ഇസ്‌ലാമിക ഭരണം സ്ഥാപിക്കലായിരുന്നു ))"
ഇത്തരത്തിൽ പ്രമാണങ്ങൾക്ക് തികച്ചും വിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ വാദഗതികൾ അദ്ദേഹം ഉയർത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു.
ഏറെക്കുറെ ആചാര്യനെ അക്ഷരം പ്രതി പിന്തുടരുന്ന ജമാഅത്തു സഹയാത്രികർ ആദർശപരമായ ചങ്കിൽ തറക്കുന്ന ഇത്തരം ചോദ്യങ്ങളോട് പലപ്പോഴും മാന്യമായല്ല പ്രതികരിക്കാറുള്ളത്.
മൗദൂദിയുടെ ആദർശപാപ്പരത്തം ചൂണ്ടിക്കാട്ടിയാൽ അപ്പോൾ കിംഗ് ഫൈസൽ അവാർഡും, സൗദിയിൽ അദ്ദേഹത്തിന്റെ പേരിൽ റോഡുള്ള കാര്യവുമൊക്കെ പറഞ്ഞു തടിയെടുക്കും. അത് കൊണ്ടായോ? നിങ്ങളുടെ വണ്ടിയുടെ എൻജിൻ കേടാണല്ലോ എന്ന് പറയുമ്പോൾ അതിനെന്താ ബോഡി നല്ലതാണല്ലോ എന്ന് പറഞ്ഞാൽ എങ്ങിനെ ശെരിയാകും?
സാധാരണ സഹിഷ്ണുതയുടെ ആളുകളാണ് ഞങ്ങളെന്നു സ്വയം അഭിമാനിക്കുന്ന ജമാഅത്തു പ്രവർത്തകർ, വിമർശനങ്ങൾ ഉൾക്കൊള്ളാൻ ഒരിക്കലും തയ്യാറാകാറില്ല. ഹാകിമിയ്യയുടെ തെളിവ് ചോദിക്കുമ്പോൾ, സഹിഷ്ണുതയെല്ലാം മറക്കുകയും ആക്രമണ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്യും. "മുജാഹിദുകളുടെ തൗഹീദ് മുറിയൻ തൗഹീദാണ്, ഞങ്ങളുടെ തൗഹീദ് "മുയ്മൻ" തൗഹീദാണ് എന്ന് പരിഹസിക്കാൻ മാത്രമേ അവർക്കു കഴിയാറുള്ളൂ. തൗഹീദുൽ ഉലൂഹിയ്യക്ക് നൽകേണ്ട പ്രാധാന്യം ഒരിക്കലും നൽകാത്ത ആളുകളാണ് മറ്റുള്ളവരെ അതിന്റെ പേരിൽ തന്നെ പരിഹസിക്കുന്നത്. വാസ്തവത്തിൽ അവർ സത്യത്തിന്റെ ഭാഗത്തായിരുന്നുവെങ്കിൽ, സഹിഷ്ണുതയോടെ അക്കാര്യം പ്രമാണങ്ങൾ കൊണ്ട് തെളിയിക്കുകയായിരുന്നു ഉചിതം.

യഥാർത്ഥത്തിൽ, അള്ളാഹുവിന്റ മാലികിയ്യത്തു, ഹാകിമിയ്യത്തു, റാസിഖിയ്യത്തു, ഖയ്യൂമിയ്യത്തു ഇതൊക്കെ അള്ളാഹുവിന് മാത്രമാണെന്ന് വിശ്വസിക്കൽ നിർബന്ധമാണ്. മുസ്‌ലിംകൾ അല്ലാത്തവർ പോലും അംഗീകരിക്കുന്ന ഇത്തരം ഒരു വിഷയത്തിൽ ഇഷ്‌കാലിയ്യത്തു ഉണ്ടാക്കുകയും അതിനു വേണ്ടി ഖുർആനും ഹദീസും പരക്കെ ദുർവ്യാഖ്യാനിക്കുകയും ചെയ്യേണ്ട അവസ്ഥയിലാണ് അവർ അവസാനം എത്തിപ്പെട്ടത്.
സർക്കാർ ഉദ്യോഗം സ്വീകരിക്കരുതെന്നും വോട്ടു ചെയ്യരുതെന്നും പറഞ്ഞതിലല്ല, അതെല്ലാം മതപരമായി ശിർക്കോ കുഫ്‌റോ ആണെന്ന് പറഞ്ഞതിലാണ് പ്രശ്നം.

തൗഹീദുൽ ഹാകിമിയ്യയും ജമാഅത്തെ ഇസ്‌ലാമിയുടെ ഇരട്ടത്താപ്പും - 3

(( ലാ ഇലാഹ ഇല്ലള്ളാഹ് )) എന്ന കലിമത്തുതൗഹീദിന്റെ അർത്ഥം മക്കാ മുശ്‌രിക്കുകൾക്ക് വളരെ നന്നായി അറിയാമായിരുന്നു. അത് കൊണ്ട് തന്നെയാണ് " ഞങ്ങളുടെ ഇലാഹുകളെയെല്ലാം ഒരൊറ്റ ഇലാഹ് ആക്കുകയാണോ?" എന്ന് മക്കയിലെ മുശ്‌രിക്കുകൾ നബിയോട് ചോദിച്ചത്.

ആരാണ് ആകാശ ഭൂമികളെ സൃഷ്ടിച്ചത് എന്ന് ചോദിച്ചാൽ അവർ " അള്ളാഹുവാണ് " എന്നായിരുന്നു മറുപടി പറഞ്ഞിരുന്നത്.

മരണാസന്നനായ അബു താലിബിനോട് ലാ ഇലാഹ ഇല്ലള്ളാഹ് എന്ന് ഒന്ന് ഉരുവിടാൻ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം കെഞ്ചിയില്ലേ? എന്തെ അബു താലിബ് അതിനു വഴങ്ങിയില്ല? കാരണം, ആ വാക്യത്തിന്റെ അർത്ഥം അദ്ദേഹത്തിനറിയാമായിരുന്നു.

അപ്പോൾ, അറബികളായ മക്കാ മുശ്‌രിക്കുകൾക്ക് ((ലാ ഇലാഹ ഇല്ലള്ളാഹ്)) എന്നതിന്റെ അർത്ഥം മനസ്സിലായിട്ടുണ്ട് എന്ന കാര്യം തീർച്ചയാണ്. മനസ്സിലാകാത്തത് (അതോ മനസ്സിലായിട്ടും തെറ്റായി വ്യാഖ്യാനിച്ചതോ) സയ്യിദ് ഖുതുബിനും സഹചാരികൾക്കും മാത്രമാണ്.

ഫീ ളിലാലിൽ ഖുർആൻ അടക്കം, അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിലുള്ള വിശ്വാസ, കർമ്മ രംഗത്തെല്ലാമുള്ള അബദ്ധങ്ങളും വൈരുധ്യങ്ങളും പിഴച്ച നിലപാടുകളും തെറ്റായ ധാരണകളും ചരിത്രപരമായ അപ നിർമ്മിതികളും എണ്ണിയാൽ തീരാത്ത അത്രയുണ്ട്. ചുരുക്കം ചില പണ്ഡിതന്മാർ ഇവ്വിഷയകമായി ഗ്രന്ഥ രചന നടത്തുക വരെ ചെയ്തിട്ടുണ്ട്. സയ്യിദ് ഖുതുബും മൗദൂദിയുമെല്ലാം മരണപ്പെട്ടു പോയി. അവർക്കു സംഭവിച്ച വീഴ്ചകൾ അവരെ ബോധ്യപ്പെടുത്താൻ നമുക്ക് അവസരമില്ല. പക്ഷെ, അവരുടെ നിലപാടുകളും വാദങ്ങളും ശെരിയാണെന്നു കരുതുകയും ന്യായീകരിക്കുകയും ചെയ്യുന്നവരോട് കാര്യത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്താതിരിക്കാൻ നിർവ്വാഹവുമില്ല. ദീനിൽ ആളുകൾക്കല്ലല്ലോ പ്രാമുഖ്യം നൽകേണ്ടത്. മതപരമായ വിഷയങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും പ്രചരിക്കപ്പെടുകയും ചെയ്യുമ്പോൾ അതിനു നേരെ ദാക്ഷിണ്യം കാണിക്കാൻ സത്യസന്ധർക്കു കഴിയില്ല.

((ലാ ഇലാഹ ഇല്ലള്ളാഹ്)) എന്നതിന്റെ ശെരിയായ അർത്ഥവും ആശയവും മനസ്സിലാക്കിയിരിക്കൽ അനിവാര്യമാണ്. (( ലാ ഇലാഹ )) എന്ന ഒന്നാം ഭാഗവും (( ഇല്ലള്ളാഹ് )) എന്ന രണ്ടാം ഭാഗവും ചേർന്ന ഒരു വചനമാണത്. അതിൽ ഒന്നാം ഭാഗമായ (( ലാ ഇലാഹ )) എന്നത് കൊണ്ട്, മനുഷ്യൻ വിളിച്ചു പ്രാർത്ഥിക്കുകയും കാര്യ സാധ്യത്തിനു സമീപിക്കുകയും ചെയ്യുന്ന മുഴുവൻ ഇലാഹുകളെയും നിഷേധിക്കുകയും തുടർന്ന് (( ഇല്ലള്ളാഹ് )) എന്ന് പറയുമ്പോൾ ഇബാദത്തിന് അഥവാ ആരാധനക്ക് അള്ളാഹുവിനു മാത്രമേ അർഹതയുള്ളൂവെന്നു സ്ഥാപിക്കലുമാണ്. സാധാരണ അറബിയിൽ َلَا مَعْبُود بِحَقٍّ إِلَّا الله (ഹഖായ നിലക്ക് ആരാധിക്കപ്പെടാനുള്ള അർഹത, അള്ളാഹുവിന്നല്ലാതെയില്ല) എന്നാണ് പറയാറുള്ളത്.
വളരെ വ്യക്തമായി ഏതൊരു സാധാരണക്കാരനും ചെറിയ ബുദ്ധിയിൽ മനസ്സിലാക്കാൻ എളുപ്പം കഴിയുന്ന ഈ കാര്യം സയ്യിദ് ഖുതുബും സഹയാത്രികരും വികലമാക്കുകയും അള്ളാഹു എന്താണോ ഉദ്ദേശിച്ചതു അതല്ലാത്ത മറ്റൊരു അർത്ഥം നൽകി വ്യാഖ്യാനിക്കുകയും ചെയ്തു എന്നതാണ് വസ്തുത.
സയ്യിദ് ഖുതുബ് രൂപകൽപന ചെയ്ത ഈ ആശയം ഇന്ത്യ ഉപഭൂഖണ്ഡത്തിൽ ഏറ്റെടുത്തതും പ്രചരിപ്പിച്ചതും മൗദൂദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയാണ്.
ഇസ്‌ലാമിന്റെ പൊതുവായതും സാമൂഹികവുമായ പല വിഷയങ്ങളിലും കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ജമാഅത്തെ ഇസ്‌ലാമി അതിന്റെ ചരിത്രത്തിലെവിടെയും, നബി സ്വല്ലള്ളാഹു അലൈഹി വസല്ലം നിയുക്തനായ, ഇബാദത്തു അള്ളാഹുവിനു വേണ്ടി മാത്രമാക്കുകയും അള്ളാഹുവിൽ മറ്റൊരാളെയും പങ്കു ചേർക്കാതിരിക്കുകയും ചെയ്യുക എന്ന പ്രഥമവും പ്രധാനവുമായ പ്രബോധന ലക്ഷ്യത്തിൽ സ്പർശിക്കാറേയില്ല.
ഖബർ പൂജയും, ദർഗ്ഗയും അതുമായി ബന്ധപ്പെട്ടും അല്ലാതെയും അഭംഗുരം നടമാടുന്ന ശിർക്ക്‌ ബിദ്‌അത്തുകൾക്കു നേരെ നിർവ്വികാരരായി നിന്ന് മാവിലായിക്കാരനാകാനാണ് ഓരോ ജമാഅത്തു പ്രവർത്തകനും ശ്രമിക്കാറുള്ളത്. അല്ലെങ്കിൽ, ഏറ്റവും അപകടമെന്ന് അള്ളാഹു ഖുർആനിലൂടെ മുന്നറിയിപ്പ് നൽകിയ ശിർക്കിനെതിരെ നടത്തിയ മുന്നേറ്റങ്ങൾ അവർ വിശദീകരിക്കട്ടെ ⁉️

തൗഹീദുൽ ഹാകിമിയ്യയും ജമാഅത്തെ ഇസ്‌ലാമിയുടെ ഇരട്ടത്താപ്പും - 2


സയ്യിദ് ഖുതുബ് സൂറത്തു അൻആമിന്റെ വ്യാഖ്യാനത്തിൽ തുടർന്ന് പറയുന്നത് കാണുക. ((.....ജനങ്ങൾ അള്ളാഹുവിന്റെ മാത്രം അടിമകളാണ്. ലാ ഇലാഹ ഇല്ലള്ളാഹ് എന്ന ധ്വജം ഉയർന്നാലല്ലാതെ അവൻ അള്ളാഹുവിന്റെ മാത്രം അടിമയാവുകയില്ല. ലാ ഇലാഹ ഇല്ലള്ളാഹ് എന്നാൽ, തന്റെ ഭാഷയുടെ ആശയ തലങ്ങൾ ഗ്രഹിക്കാൻ കഴിയുന്ന ഒരു അറബി മനസ്സിലാക്കുന്നത് പോലെത്തന്നെ : അള്ളാഹുവിന്നല്ലാതെ വിധി കർതൃത്വമില്ല, അള്ളാഹുവിൽ നിന്നല്ലാതെ ശരീഅത്തില്ല, ആർക്കും ആരുടെ മേലും അധികാരമില്ല. കാരണം, എല്ലാ അധികാരവും അള്ളാഹുവിന്നാണ്....))

മുകളിലെ ഉദ്ധരണിയിൽ ലാ ഇലാഹ ഇല്ലള്ളാഹ് എന്ന കലിമത്തിനു സയ്യിദ് ഖുതുബ് സമർത്ഥിക്കാൻ ശ്രമിക്കുന്ന അർത്ഥവും വ്യാഖ്യാനവുമാണോ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമ പഠിപ്പിച്ചത്? മക്കയിൽ നിലനിന്നിരുന്ന സാമൂഹിക വ്യവസ്ഥിതിയെ അട്ടിമറിക്കുകയായിരുന്നോ നബിയുടെ ലക്ഷ്യം ? അതിനു വേണ്ടിയായിരുന്നോ ബദറും ഉഹ്ദുമൊക്കെ സംഭവിച്ചത്? അല്ല, ഒരിക്കലുമല്ല. ലാ ഇലാഹ ഇല്ലള്ളാഹ് എന്ന വചനം പ്രബോധനം ചെയ്തു കൊണ്ട് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം അവിടെ നിലനിന്നിരുന്ന ബഹുദൈവാരാധനയെയാണ് ( ശിർക്കിനെ) ചോദ്യം ചെയ്തത്. അവർ ഇത് വരെ ആരാധനകൾ അർപ്പിക്കുകയും വണങ്ങുകയും ചെയ്തു വന്ന മുഴുവൻ ആരാധ്യരെയും ഒഴിവാക്കി ഏകനായ അള്ളാഹുവിനെ മാത്രം ഇബാദത്തു ചെയ്യണമെന്ന സന്ദേശമാണ് അവർക്കു അസ്വീകാര്യമായി തോന്നിയത്.
എന്നാൽ സയ്യിദ് ഖുതുബ് ((ലാ ഇലാഹ ഇല്ലള്ളാഹ്)) എന്ന കലിമത്തിന്റെ ശെരിയായതും ഭാഷയോടും സാഹചര്യത്തോടും, ചരിത്രത്തോടും യോജിച്ചതുമായ വ്യാഖ്യാനത്തെ അവഗണിക്കുകയും സ്വയം കൃത്യമായ ഒരു പുതിയ വാദം കൊണ്ട് വരികയുമാണ് ചെയ്തത്.

#ഇതിനു #മുമ്പ്, #അതായത്, #സയ്യിദ് #ഖുതുബ് #രംഗപ്രവേശം#ചെയ്യുന്നതിന് #മുമ്പ്, #മുസ്‌ലിം #ലോകത്ത്‌ #അദ്ദേഹം#വരുന്നത് #വരെ #പൗരാണികരോ #ആധുനികരോ #ആയ#പ്രാമാണിക #ഉലമാക്കളാരും #ഇങ്ങിനെ #ഒരു #തൗഹീദ് #ചർച്ച#ചെയ്യുകയോ #അവരുടെ #ഗ്രന്ഥങ്ങളിൽ #സൂചിപ്പിക്കുകയോ#ചെയ്തിട്ടില്ല.

അഖീദയുമായി ബന്ധപ്പെട്ടു വിരചിതമായ അസംഖ്യം ഗ്രന്ഥങ്ങളും അനേകം ചർച്ചകളും എമ്പാടും പഠനങ്ങളും നിരീക്ഷണങ്ങളും കഴിഞ്ഞു പോയിട്ടില്ലേ? ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയം മുസ്‌ലിം ലോകത്തിനു മുഴുവൻ അന്യമായി എന്ന് വരുമ്പോൾ അത് എത്രമാത്രം സത്യസന്ധമായിരിക്കും? ലോകത്തിന്റെ പല ഭാഗത്തും പല കാലത്തുമായി ജനങ്ങൾ ജീവിച്ചിട്ടും പല സാമൂഹിക സാഹചര്യങ്ങൾ നിലനിന്നിട്ടും ഹാകിമിയ്യത്തു എന്ന ഒരു സംജ്ഞ ഉത്ഭവിച്ചതേയില്ല എന്നത് എന്ത് മാത്രം അതിശയോക്തിപരമല്ല? മുസ്‌ലിം ലോകത്തു ഉലമാക്കൾക്കിടയിൽ ഈ വിഷയം ചർച്ചയാകുന്നത് തന്നെ, തൗഹീദിൽ പ്രഥമമായി പരിഗണിക്കേണ്ട ഒന്നാണിതെന്ന വാദം സയ്യിദ് ഖുതുബ് ഉയർത്തിയതിന് ശേഷം ആ വാദത്തിന്റെ മുനയൊടിക്കാൻ വേണ്ടി മാത്രമാണ്.
എന്നാൽ, തൗഹീദിന്റെ കാതലായ വശമായ തൗഹീദുൽ ഉലൂഹിയ്യയെ - അഥവാ ഇബാദത്തിനുള്ള അർഹത അള്ളാഹുവിനു മാത്രമാണെന്നും, അവനിൽ മറ്റാരെയും പങ്കു ചേർക്കരുതെന്നുമുള്ള- വിശ്വാസത്തെ അദ്ദേഹം അവഗണയുടെ അഗണ്യകോടിയിലേക്കു തള്ളുകയാണ് ചെയ്തത്. എവിടെയെല്ലാം വിശ്വാസപരമായ വിമലീകരണത്തിനു പ്രേരിപ്പിക്കുന്ന പ്രമാണവാക്യങ്ങളുണ്ടോ അവിടെയെല്ലാം കേവല രാഷ്ട്രീയാധികാരം സ്ഥാപിക്കുന്നതിനുള്ള വിതാനത്തിലേക്കു താഴ്ത്തിയാണ് അവയെ അദ്ദേഹം വ്യാഖ്യാനിച്ചത്.
" ലാ ഇലാഹ ഇല്ലള്ളാ" എന്ന കലിമത്തുതൗഹീദിന് സയ്യിദ് ഖുതുബ് നൽകിയ പുതിയ വ്യാഖ്യാനത്തിനു നേരെ മുസ്‌ലിം ലോകം ഒന്നടങ്കം അറച്ചു നിന്നപ്പോൾ ഇന്ത്യയിലെ ജമാഅത്തെ ഇസ്‌ലാമിയും അതിന്റെ ദാർശനികാചാര്യൻ മൗലാനാ മൗദൂദിയും അതിനെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കണ്ടത്.
എന്തൊരു ലക്ഷ്യത്തിനു വേണ്ടിയാണോ സയ്യിദ് ഖുതുബ് പ്രമാണങ്ങൾ ദുർവ്യാഖ്യാനിക്കുകയും അറബ് ലോകത്തു വിപണനം നടത്തുകയും ചെയ്തത്, അതെ ലക്ഷ്യത്തിനു വേണ്ടി തന്നെയാണ് ജമാഅത്തെ ഇസ്‌ലാമിയും അതിന്റെ അനുയായി വൃന്ദവും പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്.
അതായത്, നബിയും സ്വഹാബത്തും പ്രബോധനം നടത്തിയത് ഇബാദത് അള്ളാഹുവിനു മാത്രമാക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയാണെങ്കിൽ, സയ്യിദ് ഖുതുബിന്റെ നേതൃത്വത്തിലുള്ള- ഖുതുബ്-മൗദുദി- അച്ചുതണ്ട് അതിനു വിരുദ്ധവും പ്രമാണങ്ങൾ കൊണ്ട് തെളിയിക്കാൻ സാധിക്കാത്തതുമായ മറ്റൊരു ലക്ഷ്യത്തിനു വേണ്ടിയാണ് എന്ന് സാരം.

Friday, October 20, 2017

നിങ്ങളിൽ ഏറ്റവും ഉത്തമൻ, നിങ്ങളിൽ ഏറ്റവും മോശമായവൻ

​عَنْ أَسْمَاءَ بِنْتِ يَزِيدَ قَالَتْ: قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: " أَلَا أُخْبِرُكُمْ بِخِيَارِكُمْ؟ ". قَالُوا: بَلَى. قَالَ: " الَّذِينَ إِذَا رُؤوا ذُكِرَ اللَّهُ، أَفَلَا أخبركُم بِشِرَارِكُمْ؟ ". قَالُوا: بَلَى. قَالَ: " الْمَشَّاؤُونَ بِالنَّمِيمَةِ، المفسدون بين الأحبة، الباغون بالبراء العنَتْ".
( الأدب المفرد - حسنه الألباني )

അസ്'മാഅ' ബിൻത് യസീദ് പറയുന്നു:
നബി صلى الله عليه وسلم പറഞ്ഞു:

നിങ്ങളിൽ ഏറ്റവും ഉത്തമൻ ആ​​രെന്ന് ഞാൻ അറിയിച്ചു തരട്ടെയോ ?

അവർ പറഞ്ഞു : അറിയിച്ചു തന്നാലും .

അദ്ദേഹം പറഞ്ഞു :
അവർ കാണപ്പെട്ടാൽ അല്ലാഹുവിനെ സ്മരിക്കപ്പെടും .

നിങ്ങളിൽ ഏറ്റവും മോശമായവൻ ആരെന്ന് ഞാൻ അറിയിച്ചു തരട്ടെയോ ?

അവർ പറഞ്ഞു : അറിയിച്ചു തന്നാലും .

അദ്ദേഹം പറഞ്ഞു :
നമീമത്തുമായി നടക്കുന്ന , സ്നേഹിക്കുന്നവർക്കിടയിൽ കുഴപ്പമുണ്ടാക്കുന്ന , നിരപരാധികളായവരിൽ കുറ്റം തിരഞ്ഞുനടക്കുന്നവരാണ് .

( അദബുൽ മുഫ്'റദ് )

عَنِ ابْنِ عَبَّاسٍ قَالَ : " النَّظَرُ إِلَى الرَّجُلِ مِنْ أَهْلِ السُّنَّةِ يَدْعُو إِلَى السُّنَّةِ وَيَنْهَى عَنِ الْبِدْعَةِ , عِبَادَةٌ
( اللالكائي )

ഇബ്'നു അബ്ബാസ് رضي الله عنهما പറഞ്ഞു :

അഹ്'ലുസ്സുന്നയിൽപ്പെട്ട , സുന്നത്തിലേക്ക് ക്ഷണിക്കുന്നവനും ബിദ്'അത്തുകളെ തൊട്ട് വിലക്കുന്നവനുമായ , ഒരു മനുഷ്യനെ നോക്കുന്നത് തന്നെ ഇബാദത്താണ് .

( ലാലകാഈ )

അബു തൈമിയ്യ ഹനീഫ്

തൗഹീദുൽ ഹാകിമിയ്യയും ജമാഅത്തെ ഇസ്‌ലാമിയുടെ ഇരട്ടത്താപ്പും - 1

ഇസ്‌ലാമിന്റെ വിശ്വാസ പ്രമാണങ്ങളുടെ ആധാരമായ തൗഹീദ്, തൗഹീദുൽ ഉലൂഹിയ്യ, തൗഹീദു-റുബൂബിയ്യ, തൗഹീദുൽ അസ്മാഇ വസ്സ്വിഫാത്ത് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ഖുർആനിന്റെ നസ്സ്വുകളിൽ നിന്ന് അഹ്-ലുസ്സുന്നയുടെ ഉലമാക്കൾ ഏകകണ്ഠമായി നിർദ്ധാരണം ചെയ്തെടുത്തതാണ് ഈ വിഭജനം. സലഫുകൾ പിന്തുടർന്ന ഈ വിഭജനത്തിനു വിരുദ്ധമായി ആധുനികരായ ചില തൽപരകക്ഷികൾ തൗഹീദിനു, പ്രമാണത്തിന്റെ പിൻബലമോ, സലഫുകളുടെ മാതൃകയോ ഇല്ലാത്ത " തൗഹീദുൽ ഹാകിമിയ്യ " എന്ന ഒരു നൂതന വിഭജനം സ്വയം ഉണ്ടാക്കുകയും നാലാമത്തെ വിഭാഗമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു.

ഇസ്ലാമിന്‌ കേവല രാഷ്ട്രീയ വ്യാഖ്യാനം നൽകാൻ ശ്രമിച്ച ഇന്ത്യൻ രാഷ്ട്രീയക്കാരനായ, ജമായത്തെ ഇസ്‌ലാമിയുടെ നേതാവ് മൌദൂദിയോ, ഈജിപ്തിലെ ഇഖ് വാനുൽ മുസ്ലിമീന്റെ ദാർശനികാചാര്യനായിരുന്ന സയ്യിദ് ഖുത്വുബോ ആണ് "തൗഹീദുൽ ഹാകിമിയ്യയുടെ" ഉപജ്ഞാതാക്കൾ.

ജനങ്ങൾക്ക്‌ ദീൻ വിശദീകരിച്ചു കൊടുത്ത നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയോ, നബിയിൽ നിന്ന് നേരിട്ട് ദീൻ പഠിക്കുകയും മനസ്സിലാക്കുകയും അമൽ ചെയ്യുകയും ചെയ്ത സ്വഹാബത്തോ, അഹ്-ലുസ്സുന്നത്തിന്റെ സച്ചരിതരായ അഇമ്മത്തോ വിശദീകരിക്കുകയോ പഠിപ്പിക്കുകയോ ചെയ്യാത്ത ഈ പുതിയ വിഭജനം, വാസ്‌തവത്തിൽ ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങൾക്ക് നേരെയുള്ള കടുത്ത കയ്യേറ്റമായിരുന്നു

കഴിഞ്ഞ നൂറ്റാണ്ടിൽ, ഇവർ പ്രചരിപ്പിച്ച ഈ തെറ്റായ വ്യാഖ്യാനത്തെ അഹ്-ലുസ്സുന്നതിന്റെ ഉലമാക്കൾ ശക്തിയുക്തം എതിർക്കുകയും അതി നിശിതമായി വിമർശിക്കുകയും ചെയ്തിട്ടുണ്ട്.

എന്താണ് തൗഹീദുൽ ഹാകിമിയ്യ ?

പ്രമാണ വാക്യങ്ങൾക്ക് സലഫുകൾ നൽകിയ വിശദീകരണത്തിന് അതീതമോ വിരുദ്ധമോ ആയ ഒരു വ്യാഖ്യാനം നൂതനമായി നൽകാനുള്ള അവകാശമോ അധികാരമോ ആർക്കുമില്ല. കാരണം പ്രമാണങ്ങൾ ഏറ്റവും സൂഷ്മമായി മനസ്സിലാക്കിയവരാണ് സലഫുകൾ. അവർ മനസ്സിലാക്കുകയും വിശദീകരിക്കുകയും ചെയ്യാത്ത ഒരു കാര്യം ഇസ്‌ലാമിൽ പിൽക്കാലക്കാർക്കു മനസ്സിലാക്കാൻ ഇല്ല. പ്രമാണങ്ങളുടെ വെളിച്ചത്തിൽ തൗഹീദിനെ മൂന്നു വിഭാഗമായാണ് സലഫുകൾ വിഭജിച്ചത്. അല്ലാഹുവിന്റെ പരമാധികാരവുമായി ബന്ധപ്പെട്ടു തൗഹീദിനു നാലാമതൊരു വിഭജനം ആവശ്യമായിരുന്നുവെങ്കിൽ, അത് സലഫുകൾ നിർവ്വഹിക്കുമായിരുന്നു. " ഹാകിമിയ്യ എന്ന പേരിലുള്ള ഈ നാലാം വിഭജനം എന്തെന്ന് അറിയാതെ മുസ്ലിംകൾ നൂറ്റാണ്ടുകൾ പിന്നിടുകയും, അത് മുസ്ലിംകൾക്ക് വിശദീകരിച്ചു തരാൻ മൗദൂദി നിയുക്തനാവുകയും ചെയ്തു എന്നു പറഞ്ഞാൽ, പ്രമാണങ്ങൾക്കും സാമാന്യ ബുദ്ധിക്കും വായിക്കാൻ കഴിയാത്ത പ്രഹേളികയായി അവശേഷിക്കുകയെയുള്ളൂ.

നായ തൊട്ട കലം പോലെ വേറിട്ട്‌ നിൽക്കുന്ന, ഈ വിഭജനത്തെ, ജമായത്തെ ഇസ്ലാമിയും, ഇഖ് വാനുൽ മുസ്ലിമൂനും മുസ്‌ലിം ബഹു ജനങ്ങൾക്കിടയിൽ മത്സരിച്ചു പ്രചരിപ്പിച്ചുവെന്നത് ഒരു വസ്തുതയാണ്. തങ്ങളുടെ കുടില ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ വേണ്ടി, ഇസ്‌ലാമിക പ്രമാണങ്ങളെ ദാക്ഷിണ്യമന്യേ ദുർവ്യാഖ്യാനിച്ച ഇവർ, സാക്ഷാൽ ഖവാരിജുകളുടെ ആശയങ്ങൾ അനന്തരമെടുത്തവരാണ്.

ഇബാദത്തിന്റെ അവകാശത്തിലും, സൃഷ്ടി കർതൃത്വ-സംഹാരത്തിലും, പ്രപഞ്ച സംവിധാനത്തിലും, പരിപാലനത്തിലും എല്ലാം അള്ളാഹു ഏകനാണ്. എക്കാലത്തുമുണ്ടായിരുന്ന ആളുകൾ നിഷേധിച്ചിരുന്നത് പ്രധാനമായും അള്ളാഹുവിന്റെ ഉലൂഹിയ്യത്ത്‌ അഥവാ ആരാധനയിലുള്ള ഏകത്വത്തെയായിരുന്നു. ഈ പ്രപഞ്ചം, അതിലെ സൂഷ്മവും സ്ഥുലവും, ചേതനവും, അചേതനവുമായ കോടാനുകോടി സൃഷ്ടികളെ ഉടമപ്പെടുത്തുന്നവൻ അള്ളാഹുവാണ്. അവയുടെയെല്ലാം പരമാധികാരം അവനു മാത്രം പരിമിതമാണ്. മറ്റൊരു വ്യക്തിക്കോ ശക്തിക്കോ അത് അവകാശപ്പെടാൻ കഴിയില്ല. യഥാർത്ഥത്തിൽ ഈ പരമാധികാരമാണ് ഹാകിമിയ്യ. ഇത് ഏതെങ്കിലും ഒരു ഭൂപ്രദേശത്തെ രാഷ്ട്രീയാധികാരത്തിൽ പരിമിതമല്ല. അള്ളാഹുവിന്റെ ഈ പരമാധികാരത്തെ കേവല രാഷ്ട്രീയമാധികാരമായി ദുർവ്യാഖ്യാനിക്കുകയും, സ്വന്തമായ നിയമനിർമ്മാണം നടത്തുക വഴി മുസ്‌ലിം ഭരണാധികാരികളെല്ലാം, അള്ളാഹുവിന്റെ പരമാധികാരത്തിൽ ശിർക്ക് ചെയ്യുന്നുവെന്ന് വരുത്തി മുസ്‌ലിം ഭരണാധികാരികൾക്കെതിരിൽ ജനങ്ങളെ ഇളക്കി വിടുകയാണ് അവർ ചെയ്തത്.

യഥാർത്ഥത്തിൽ, അല്ലാഹുവിന്റെ എല്ലാ അധികാരങ്ങളും, വിധികളും ഒരു പോലെ മാനിക്കേണ്ടതും, വഴിപ്പെടേണ്ടതുമാണ്. അവനെ മാത്രം ഇബാദത്തു ചെയ്യുകയും, അവനിൽ ഒരാളെയും പങ്കു ചേർക്കാതിരിക്കുകയും ചെയ്യുകയെന്നത് അള്ളാഹുവിന്റെ കൽപനകളിൽ ഏറ്റവും ശക്തവും അവന്റെ വിധികളിൽ ഏറ്റവും അലംഘനീയവുമാണ്‌. പ്രവാചക നിയോഗങ്ങൾക്കും, ജിഹാദിനും, കുടുംബ-ബന്ധ വിഛെദനത്തിനും ഹേതുവായ, തൗഹീദുൽ ഉലൂഹിയ്യ അഥവാ അള്ളാഹുവിന്റെ ആരാധനാപരമായ ഏകത്വം അതി ശോചനീയമായ വിധത്തിൽ അവഗണിക്കുകയും, തൗഹീദുൽ ഉലൂഹിയ്യയുടെ തന്നെ ഭാഗമായ അള്ളാഹുവിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട ഭാഗത്തിന് മാത്രമായി പ്രത്യേക പരിഗണന നൽകുകയും ചെയ്യുന്നത് സദുദ്ദേശപരമായാൽ പോലും, മുൻമാതൃകയോ, പ്രാമാണികാടിത്തറയോ ഇല്ലാത്തതിന്റെ പേരിൽ നിരാകരിക്കപ്പെടുകയും അതിന്റെ സ്വീകാര്യത ചോദ്യം ചെയ്യപ്പെടുകയും ചെയ്യും.

ദുനിയാവിലെ ഏതെങ്കിലും ഒരു ഭൂപ്രദേശത്തിന്റെ അധികാരം തനിക്കാണെന്നോ, തന്റെ അധികാര പരിധിയിൽ താൻ നടത്തുന്ന വിധി, ദൈവികമോ, ദൈവിക വിധിക്ക് തുല്യമോ ആണെന്ന് ഏതെങ്കിലും ഭരണാധികാരി വിചാരിക്കുകയോ മനസ്സിലാക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അത് അള്ളാഹുവിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട തൗഹീദിൽ പങ്കു ചേർക്കലാണ്. എന്നാൽ, തന്റെ ഇഛക്ക് വഴങ്ങിയിട്ടോ, മറ്റാരുടെയെങ്കിലും താൽപര്യം പരിഗണിച്ചോ, താൽക്കാലിക ലാഭം പ്രതീക്ഷിച്ചോ അള്ളാഹുവിന്റെ വിധിക്ക് എതിരായി വിധി നടത്തുകയോ, നിയമ നിർമാണം നിർവ്വഹിക്കുകയോ ചെയ്‌താൽ, അയാളെക്കുറിച്ച് ശിർക്ക് ചെയ്തുവെന്ന് പറയാൻ പ്രാമാണികമായി കഴിയില്ല, അയാൾ ചെയ്തത്, അനീതിയും അതിക്രമവുമാണെങ്കിൽ പോലും. ! ഇവിടെയാണ്‌ ജമായത്തെ ഇസ്ലാമിക്കും സഹയാത്രികർക്കും അബദ്ധം സംഭവിച്ചത്. പ്രമാണങ്ങൾ, സലഫുകൾ എങ്ങിനെ മനസ്സിലാക്കി എന്ന് പരിശോധിക്കുന്നതിന് പകരം, ആത്മീയാചാര്യനായ മൌദൂദി എങ്ങിനെ മനസ്സിലാക്കിയെന്നാണ് അവർ അന്വേഷിച്ചത്. അക്കാരണത്താൽ തന്നെ, മൗദൂദിയുടെ പിഴച്ച ആശയം ജനങ്ങളിൽ വ്യാപിച്ചു, കുറഞ്ഞ തോതിലാണെങ്കിലും.

അള്ളാഹു വിലക്കിയ മദ്യപാനം, ഒരാൾ ഹലാലാണെന്ന് വിചാരിച്ചാൽ അവൻ കാഫിറായി. ഒരു തുള്ളി പോലും അവൻ കുടിച്ചിട്ടില്ലെങ്കിലും. കാരണം, അല്ലാഹുവിന്റെ വിധിയെ അവൻ നിരാകരിക്കുകയും, അള്ളാഹു നിഷിദ്ധമാക്കിയതിനെ അനുവദനീയമാക്കുകയും ചെയ്തുവന്നതിന്റെ പേരിൽ. നേരെ മറിച്ച്, മുഴുക്കുടിയനായ ഒരാൾ മദ്യം ഹലാലാണെന്ന് വിശ്വസിക്കാത്ത കാലത്തോളം അവൻ കാഫിറാവുകയുമില്ല. അള്ളാഹുവിന്റെ വിധിക്കെതിരിൽ വിധിക്കുകയോ, അള്ളാഹുവിന്റെ വിധി സ്വീകരിക്കാതിരിക്കുകയോ ചെയ്യുന്ന ഭരണാധികാരിയുടെ അവസ്ഥയും ഇത് തന്നെയാണ്.

അള്ളാഹു മനുഷ്യ വംശത്തോട്‌ അനുഷ്ഠിക്കാൻ കൽപിച്ച മുഴുവൻ കാര്യങ്ങളും, മുഴുവൻ വിരോധങ്ങളും അവന്റെ നിയമങ്ങളും മറികടക്കുകയോ, അവഗണിക്കുകയോ ചെയ്യുന്നവരുടെയെല്ലാം വിധി ഇങ്ങിനെത്തന്നെ. പ്രമാണങ്ങളെ മനസ്സിലാക്കേണ്ട വിധം മനസ്സിലാക്കാതിരിക്കുമ്പോൾ അബദ്ധം സംഭവിക്കുക സ്വാഭാവികമാണ്. എന്നാൽ, അബദ്ധങ്ങൾ സത്യമാണെന്ന് തെറ്റിദ്ധരിക്കുകയും അത് സത്യമാണെന്ന് മറ്റുള്ളവരിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നത് അതിനേക്കാൾ വലിയ ദ്രോഹവും അക്രമവുമാണ്.

ബശീർ പുത്തൂർ

Tuesday, October 17, 2017

അള്ളാഹുവിന്റെ നാമങ്ങൾ

അള്ളാഹു, അവനു സ്വയം സ്ഥിരപ്പെടുത്തിയ മനോഹരമായ നാമങ്ങളും വിശേഷണങ്ങളും ഉണ്ട്. അള്ളാഹു അവനു സ്വയം സ്ഥിരപ്പെടുത്തിയിട്ടില്ലാത്ത നാമ വിശേഷണങ്ങൾ കൊണ്ട് അള്ളാഹുവിനെ വിളിക്കുകയോ വിശേഷിപ്പിക്കുകയോ ചെയ്യുന്നതിന്റെ ഗൗരവത്തെക്കുറിച്ചുള്ള വസ്തുനിഷ്ഠവും പ്രാമാണികവുമായ അവലോകനം

http://bit.ly/Calling-Allah-Thamburan-Mistake

Sunday, October 15, 2017

" നന്ദിയുള്ള അടിമകളാവുക ; ശരിയായ സലഫികളാവുക ."

" നന്ദിയുള്ള അടിമകളാവുക ; ശരിയായ സലഫികളാവുക ."

സലഫിയ്യത്തിന്റെ രാജവീധിയിലേക്ക്‌ വഴിതെളിയുക എന്നത്‌ അല്ലാഹുവിന്റെ അപാരമായ അനുഗ്രഹമാണ്‌. എഴുപത്തിരണ്ട്‌ പിഴച്ച വഴികളിൽ നിന്ന് രക്ഷപ്പെട്ട്‌ , നേരെ സ്വർഗ്ഗത്തിലേക്ക്‌ പോകുന്ന കൂട്ടത്തിൽ എത്തിപ്പെടുക ; അത്‌ വലിയ ഒരു തൗഫീഖാണ്‌. അല്ലാഹു നൽകുന്ന ഏതൊരു അനുഗ്രഹവും പോലെ , കാത്തു സൂക്ഷിക്കാൻ ഏറെ തരപ്പെട്ടതാണത്‌ .

അനുഗ്രഹങ്ങൾ നില നിൽക്കുകയും അതിൽ വർദ്ധനവ്‌ നൽകപ്പെടുകയും ചെയ്യുന്നവർ , അഥവാ നന്ദിയുള്ള അടിമകൾ,
എത്ര കുറവാണ്‌ !

ശുക്‌റിന്‌ അതിന്റെ റുക്‌നുകളുണ്ട്‌ , ഹൃദയം കൊണ്ട്‌ അനുഗ്രഹത്തെ അംഗീകരിക്കാൻ കഴിയലാണ്‌ അവയിൽ ഒന്നാമത്തേത്‌ . (നിഷേധിക്കുന്ന നാവും പേനയുമൊക്കെ ഈ റുക്‌നിന്റെ അഭാവം പ്രകടമാക്കുന്ന അടയാളങ്ങളിൽ പെട്ടതാണ്‌) .

രണ്ടാത്തേത്‌ : നാവുകൊണ്ട്‌ അനുഗ്രഹത്തെ എടുത്തുപറയാനും ,അനുഗ്രഹദാതാവിനെ സ്തുതിക്കാനും കഴിയലാണ്‌.

അവൻ തൃപ്തിപ്പെടുന്ന മാർഗ്ഗത്തിൽ അനുഗ്രഹത്തെ ഉപയോഗപ്പെടുത്തുകയും ചെലവിടുകയും ചെയ്യലാണ്‌ മൂന്നാമത്തേത്‌.

അനുഗ്രഹങ്ങൾ വന്നുചേർന്ന വഴികളെ മറക്കുകയും , നിഷേധത്തിന്റെ വാക്കുകൾ പറയുകയും , അല്ലാഹുവിന്‌ ഇഷ്ടമില്ലാത്ത മാർഗ്ഗത്തിലോ , വെറും ദുനിയാവിന്റെ താൽപര്യങ്ങൾക്കോ വേണ്ടിമാത്രം അവ വിനിയോഗിക്കുകയും ചെയ്യുന്നത്‌ നന്ദികേടാണ്‌. നന്ദികെട്ടവരിൽ നിന്ന് അനുഗ്രഹങ്ങൾ എടുത്തുമാറ്റപ്പെടുക മാത്രമല്ല ; അല്ലാഹുവിന്റെ ശിക്ഷ അവരുടെമേൽ കടുത്തതായിരിക്കും .

സലഫിയ്യത്തിന്റെ ശരിയായ രാജവീഥിയെ തിരിച്ചറിയാനും , അതാണ്‌ സത്യമാർഗ്ഗമെന്ന് അടുത്തറിയാനുമൊക്കെ അല്ലാഹു അവസരം നൽകി അനുഗ്രഹിച്ച എത്രയോ ആളുകൾ ; ആ രാജവീഥിയിൽ അവസാന നിശ്വാസം വരെ ഉറച്ചു നിൽക്കാൻ കഴിയാതെ പോയി അവർക്ക്‌ .

ശൈഖ് മുഹമ്മദ്‌ നാസ്വിറുദ്ധീൻ അൽ അൽബാനി رحمه الله പറഞ്ഞു : "അല്ലാഹുവിലേക്കുള്ള മാർഗ്ഗം സുദീർഘമാണ്. നാം ആ മാർഗ്ഗത്തിൽ ഒരു ആമയെപ്പോലെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ആ മാർഗ്ഗത്തിന്റെ അറ്റം വരെയെത്തുക എന്നതല്ല ലക്ഷ്യം ; മറിച്ച് ആ മാർഗ്ഗത്തിലായിക്കൊണ്ടു നാം മരിക്കുക എന്നതാണ്."

ശൈഖ് മുഹമ്മദ്‌ അൽ അഞ്ചരി حفظه الله പറഞ്ഞു:
" തങ്കലിപികളാൽ എഴുതപ്പെടേണ്ട വാക്കുകളാണിവ. ഓരോ സലഫിയും, അന്തിമഫലമെന്തെന്നു നോക്കാതെ , വിശുദ്ധ ഖുർആനും സുന്നത്തും സഹാബികളെപ്പോലെ മനസ്സിലാക്കി , നന്മയിൽ അവിശ്രമം മുന്നിടുകയാണ് വേണ്ടത്. നന്മയുടെ മാർഗ്ഗത്തിൽ അറ്റം വരെയെത്തുവാൻ സാധിച്ചില്ലെങ്കിലും , സലഫീ ആദർശം മുറുകെപ്പിടിച്ചു ജീവിച്ച് ആ മാർഗ്ഗത്തിൽ മരണം വരെ നിലനിൽക്കുകയെന്നതാവണം നമ്മുടെ ലക്ഷ്യം എന്ന സന്ദേശമാണ് അൽബാനി നൽകുന്നത് ".

സലഫിയ്യത്ത്‌ ഒരു മഹത്തായ അഖീദയും മൻഹജുമാണ്‌ , അറിവും അമലുമാണ്‌ . എത്രത്തോളം അറിവും അമലും വർദ്ധിക്കുന്നുവോ അതിനനുസരിച്ചാണ്‌ അതിൽ അടിയുറക്കുക . വെറും വ്യാമോഹങ്ങളുടെ കൂമ്പാരവുമായി നടക്കുന്നവർ ഇടക്കുവെച്ച്‌ കാലിടറിവീഴുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല .

സലഫുകൾ പറയാറുള്ളതുപോലെ , " നശിച്ചവൻ എങ്ങനെ നശിച്ചു എന്നതിലല്ല അത്ഭുതം , മറിച്ച്‌ ; രക്ഷപ്പെട്ടവൻ എങ്ങനെ രക്ഷപ്പെട്ടു എന്നതിലാണ്‌."

അവർ പറയാറുണ്ടായിരുന്നു : " ഹൃദയങ്ങൾ ദുർബ്ബലമാണ്‌ , ശുബുഹത്തുകളാകട്ടെ ; റാഞ്ചിയെടുത്ത്‌ കൊണ്ട്‌ പോകുന്നവയുമാണ്‌." ഫിത്‌നകളിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗ്ഗം ദീനിൽ ശരിയായ ഇൽമും ഫിഖ്‌ഹും നേടലാണ്‌ . അതാകട്ടെ അതിന്റെ ശരിയായ രീതിയിലുമായിരിക്കണം .

അല്ലാമ സ്വാലിഹ്‌ അൽ ഫൗസാൻ حفظه الله പറഞ്ഞു :
" മനുഷ്യൻ തന്റെ ജീവിതത്തിന്റെ അന്ത്യനിമിഷം വരെ ഫിത്‌നയുടെ കൂടെ ജീവിക്കേണ്ടിവരും ; എന്നല്ല ഖബറിൽ വെച്ചുകഴിഞ്ഞാലും ശരി .
അതുകൊണ്ട്‌ ഈ കാര്യം വളരെയധികം ഗൗനിക്കേണ്ടതാണ്‌. ഫിത്‌നയിൽ നിന്നുള്ള രക്ഷ : ഒന്നാമതായി , അല്ലാഹുവിന്റെ കിതാബും അവന്റെ റസൂലിന്റെ സുന്നത്തും മുറുകെ പിടിക്കലാണ്‌ . പക്ഷെ അല്ലാഹുവിന്റെ കിതാബും അവന്റെ റസൂലിന്റെ സുന്നത്തും മുറുകെ പിടിക്കുക എന്നത്‌ അല്ലാഹുവിന്റെ ദീനിൽ ഫിഖ്‌ഹ്‌ നേടുന്നതിലൂടെയല്ലാതെ സാധ്യമാവില്ല . അല്ലാഹുവിന്റെ ദീനിൽ ഫിഖ്‌ഹ്‌ നേടലാകട്ടെ ; വെറുതെയോ , വ്യാമോഹം കൊണ്ടോ സാധ്യമാവില്ല .

അല്ലാഹു പറഞ്ഞതു പോലെ :
" അവരുടെ കൂട്ടത്തിൽ ഉമ്മിയ്യുകളുണ്ട്‌ , കിതാബ്‌ അവർക്ക്‌ അറിയില്ല ; വെറും വ്യാമോഹങ്ങളല്ലാതെ , അവർ വെറുതെ ഊഹിക്കുക മാത്രമാണ്‌ ."
( അൽ ബഖറ : 78 )

ഇൽമ്‌ എന്നത്‌ വായനയുടെ ആധിക്യം കൊണ്ടോ , പുസ്തകങ്ങളുടെ ആധിക്യം കൊണ്ടോ ലഭ്യമാവില്ല . അല്ലെങ്കിൽ കുറേ റഫർ ചെയ്യുന്നതിലുമല്ല , അതുകൊണ്ടൊന്നും ഇൽമ്‌ ലഭിക്കില്ല . അഹ്‌ലുൽ ഇൽമിന്റെ അടുക്കലിരുന്ന് പഠിക്കുന്നതിലൂടെ മാത്രമേ ഇൽമ്‌ ലഭിക്കുകയുള്ളൂ . ഉലമാക്കളിൽ നിന്ന് മുഖദാവിൽ സ്വീകരിക്കുന്നതിലൂടെ മാത്രമാണ്‌ ഇൽമുണ്ടാവുക .നേർക്കുനേർ പണ്ഡിതനിൽ നിന്ന് ഏറ്റുവാങ്ങുന്നതാണ്‌ ഇൽമ്‌ .
ഇന്ന് ചിലർ കരുതുന്നപോലെ ; സ്വയം സഹജമാകുന്നതല്ല .

ഇപ്പോൾ ചില ആളുകളുണ്ട്‌ അവർ കുറച്ച്‌ കിതാബുകൾ സംഘടിപ്പിക്കും , എന്നിട്ട്‌ ഹദീസിന്റെയും ജർഹ്‌ തഅ'ദീലിന്റെയും ഗ്രന്ഥങ്ങളും തഫ്‌സീറുമൊക്കെ സ്വന്തമായി വായിക്കും , അതിലൂടെ അവർക്ക്‌ ഇൽമ്‌ ലഭിച്ചു എന്ന് ജൽപ്പിക്കുകയും ചെയ്യും .
ഇല്ല , അത്‌ അടിസ്ഥാനമില്ലാത്തതും അടിത്തറയിൽ പടുത്തുയർത്തപ്പെടാത്തതുമായ അറിവുമാത്രമാണ്‌ ; കാരണം അത്‌ പണ്ഡിതന്മാരിൽ നിന്ന് ഏറ്റുവാങ്ങിയതല്ല .

അതിനാൽ ഇൽമിന്റെ സദസ്സുകളിലും ക്ലാസ്സ്‌ റൂമുകളിലും , അദ്ധ്യാപകരും ഫുഖഹാക്കളും ഉലമാക്കളുമായവരുടെകൂടെ ഇരിക്കൽ അനിവാര്യമാണ്‌. ഇൽമ്‌ അന്വേഷിക്കുന്നതിൽ ക്ഷമ അനിവാര്യമാണ്‌ ".
( അൽ ഫിഖ്‌ഹു ഫിദ്ദീൻ ഇസ്‌മതുൻ മിനൽ ഫിതൻ പേ:21 )

അഹ്‌ലുൽ ഇൽമിന്റെ മുന്നിൽ ക്ഷമയോടെ , ദൈർഘ്യം മടുക്കാതെ ഇരുന്ന് ചിട്ടയിലും ക്രമത്തിലും , അഖീദയും ഇബാദത്തുകളും അടിസ്ഥാന വിജ്ഞാനങ്ങളും, ഇടപാടുകളിലും ക്രയവിക്രയങ്ങളിലുമുള്ള ശർഇന്റെ വിധിവിലക്കുകളും ...,
അല്ലാഹുവിന്റെ കിതാബും അവന്റെ റസൂലിന്റെ സുന്നത്തും സലഫുകളുടെ ഫഹ്‌മനുസരിച്ച്‌ പഠിക്കുകയും , അതനുസരിച്ച്‌ ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്യലാണ്‌ സലഫിയ്യത്ത്‌ .

അപ്രകാരം കൃത്യമായും ക്രമമായും അഹ്‌ലുൽ ഇൽമിൽ നിന്ന് പഠിച്ച്‌ , പരമാവധി അമൽ ചെയ്തിട്ടുള്ളവർ മാത്രമാണ്‌ ദഅ്വത്ത്‌ എന്ന ഭാരിച്ച ഉത്തരവാദിത്തത്തിന്‌ അർഹരായിത്തീരുന്നത്‌ . അല്ലാതെ അൽപ്പന്മാരായ റുവൈബിളകളല്ല സലഫീ മൻഹജിലെ ദാഇമാർ . അത്തരക്കാരാണല്ലോ സമൂഹത്തിൽ ഇന്ന് മുഫ്‌തിമാരായി അവരോധിക്കപ്പെട്ടിട്ടുള്ളത്‌ ?!

" അടുക്കള വിട്ടു പോയില്ല
അറിവുള്ളോരെ കണ്ടില്ല
അറിവുലളൊന്നും പഠിച്ചില്ല
ഫത്‌വക്കൊട്ടും മുട്ടില്ല !! "

ജാഹിലീങ്ങൾ മിണ്ടാതിരുന്നെങ്കിൽ തന്നെ ഒരുവിധം ഭിന്നതകളെല്ലാം തീരുമായിരുന്നു !

സലഫിയ്യത്ത്‌ സ്വീകരിച്ചു എന്ന് പറഞ്ഞു നടക്കുകയും ഇടക്കുവെച്ച്‌ തനി സ്വഭാവം പുറത്തുകാണിച്ച്‌ ദീനിന്റെ വാഹകരുടെ മാംസം തിന്നുന്നവരായി നശിക്കുകയും ചെയ്യുന്നവരെ കണ്ടിട്ട്‌ ആരും മൂക്കത്ത്‌ വിരൽ വെച്ചിട്ട്‌ കാര്യമില്ല .

ഫിത്‌ന മുന്നിട്ട്‌ വരുമ്പോൾ അറിവുള്ളവർക്ക്‌ തിരിച്ചറിയാനാവും. ചെയ്യേണ്ട പണിയൊക്കെ ചെയ്‌ത്‌ , നശിപ്പിക്കാനുദ്ദേശിച്ചതൊക്കെ നശിപ്പിച്ച്‌ പിന്തിരിഞ്ഞു നടക്കുമ്പോൾ എല്ലാ ജാഹിലിനും ബോധ്യമാകും. പക്ഷേ, അന്ന് ഉപകരിച്ചുകൊള്ളണമെന്നില്ല.

" അവർ കാണുന്നില്ലേ , അക്കൂട്ടർ എല്ലാ വർഷത്തിലും ഒന്നോ രണ്ടോ തവണ ഫിത്‌നയിലകപ്പെടുന്നത്‌ ; പിന്നെ അവർ തൗബ ചെയ്യുകയോ , ആലോചിച്ചു മനസ്സിലാക്കുകയോ ഇല്ല ."
( തൗബ :126 )

അല്ലാഹു സംരക്ഷണം നൽകിയവൻ മാത്രമാണ്‌ സുരക്ഷിതൻ .
അവനവന്റെ കഴിവുകളിൽ അഭയം പ്രാപിക്കുന്നവനാണ്‌ മൂഢൻ.
അല്ലാഹുവിൽ അഭയം പ്രാപിക്കുന്നവന്‌
അവൻ മതിയായവനാണ്‌.
അവനിലുള്ള ഇഖ്‌ലാസ്‌ ; അത്‌ സംരക്ഷണത്തിന്റെ സബബാണ്‌.
അൽ ഇഖ്‌ലാസ്‌, അൽ ഇഖ്‌ലാസ്‌ !!

അല്ലാഹു നമുക്ക്‌ സ്ഥൈര്യം നൽകട്ടെ ; ദുനിയാവിലും പരലോകത്തും.

( അബൂ തൈമിയ്യ ഹനീഫ്‌ ബിൻ ബാവ - 28 April 2014 )

Thursday, October 12, 2017

സ്വഫ്'ഫിൽ നിൽക്കുന്നതിനെക്കുറിച്ച്

​ഇമാം ബുഖാരി رحمه الله പറയുന്നു :

തോളു തോളോടും കണങ്കാൽ കണങ്കാലിനോടും ഒട്ടിച്ചേർത്തുവെച്ച് സ്വഫ്'ഫിൽ നിൽക്കുന്നതിനെക്കുറിച്ച് വിവരിക്കുന്ന അദ്ധ്യായം

നുഅ'മാന് ബ്'നു ബശീർ رضي الله عنه പറഞ്ഞു: നമ്മളിൽ ( സ്വഹാബത്തിൽ ) പെട്ട ഒരാൾ തന്‍റെ കണങ്കാൽ സഹോദരന്രെ കണങ്കാലിനോട് ഒട്ടിച്ചേർത്തുവെക്കുന്നത് ഞാൻ കണ്ടു.

അനസ് ബ്'നു മാലികിൽ നിന്ന് നിവേദനം : നബി صلى الله عليه وسلم പറഞ്ഞു : നിങ്ങളുടെ സ്വഫ്'ഫുകൾ നേരെയാക്കുവീൻ , എന്‍റെ മുതുകിന്‍റെ പിന്നിലൂടെ ഞാൻ നിങ്ങളെ കാണുന്നുണ്ട് .
അപ്പോൾ നമ്മളിൽ ( സ്വഹാബത്തിൽ ) പെട്ട ഒരാൾ തന്‍റെ തോൾ സഹോദരന്‍റെ തോളോടും കണങ്കാൽ സഹോ​​ദരന്‍റെ കണങ്കാലിനോടും ഒട്ടിച്ചേർത്തുവെക്കുമായിരുന്നു.

( സ്വഹീഹുൽ ബുഖാരി )

ഹാഫിള് ഇബ്'നു റജബ് رحمه الله പറഞ്ഞു :
ബുഖാരി തഅ'ലീഖായി രിവായത്തു ചെയ്ത നുഅ'മാന്‍റെ  ഹദീസ് അഹ'മദും അബൂദാവൂദും ഇബ്'നു ഖുസൈമ തന്‍റെ  സ്വഹീഹിലും അബുൽ ഖാസിമുൽ ജദലിയിൽ നിന്ന് രിവായത്തു ചെയ്തിട്ടുണ്ട് .

അദ്ദേഹം പറയുന്നു : നുഅ'മാന് ബ്'നു ബശീർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് : അല്ലാഹുവിന്‍റെ റസൂൽ ജനങ്ങൾക്ക് അഭിമുഖമായി തിരിഞ്ഞ് നിന്നുകൊണ്ട് " നിങ്ങൾ നിങ്ങളുടെ സ്വഫ'ഫുകൾ ശരിപ്പെടുത്തുവീൻ " എന്ന് മൂന്നു പ്രാവശ്യം പറഞ്ഞു.
"അല്ലാഹുവാണ നിങ്ങൾ നിങ്ങളുടെ സ്വഫ'ഫുകൾ ശരിയാക്കുക തന്നെ വേണം, അല്ലങ്കിൽ നിങ്ങളുടെ ഹൃദയങ്ങൾക്കിടയിൽ അല്ലാഹു ഭിന്നതയുണ്ടാക്കും ".
നുഅ'മാൻ പറയുന്നു : അപ്പോൾ ഒരാൾ തന്‍റെ തോൾ സഹോദരന്‍റെ തോളിനോടും, കാൽ മുട്ട് സഹോദരന്‍റെ കാൽ മുട്ടിനോടും, കണങ്കാൽ സഹോദരന്‍റെ കണങ്കാലിനോടും ഒട്ടി നിൽക്കുന്നത് ഞാൻ കണ്ടു.

( ഫത്'ഹുൽബാരി )

അബൂ തൈമിയ്യ ഹനീഫ് 

ബിദ്'അത്തുകാരുടെ കൈകളാൽ അറിവു തേടുന്ന ഒരു വിദ്യാർത്ഥിക്ക്

​മുഹമ്മദ് അമാൻ അൽ ജാമീ رحمه الله പറഞ്ഞു :


ബിദ്'അത്തുകാരുടെ കൈകളാൽ അറിവു തേടുന്ന ഒരു വിദ്യാർത്ഥിക്ക് ബാധിക്കാവുന്നതിൽ ഏറ്റവും കുറഞ്ഞത് :

ബിദ്'അത്തു ​​കളോടും പാപങ്ങളോടും ദീനിനു വിരുദ്ധമാകുന്ന കാര്യങ്ങളോടുമുള്ള വെറുപ്പ് അവന്‍റെ  ഹൃദയത്തിൽ നിന്ന് പുറത്തു പോകുമെന്നതാണ് .

അല്ലാഹുവിന്നുവേണ്ടി സ്നേഹിക്കുക, അല്ലാഹുവിന്നുവേണ്ടി കോപിക്കുക,
എന്ന നിർബന്ധം അവനിൽ നിന്ന് നഷ്ടമാകും.

സുന്നത്തിന്‍റെ  ആളുമായാണോ  ബിദ്'അത്തിന്‍റെ  ആളുമായാണോ  സദസ്സു പങ്കിടുന്നതെന്ന കാര്യം  അവനൊരു പ്രശ്നമല്ലാതാകും.

ദഅ്'വത്തിനു ഗുണകരമാണെന്ന് അവൻ ധരിച്ചുവെച്ചതെന്തോ
അതുമാത്രമാകും അവന്‍റെ  മാനദണ്ഡം ,  അത് ചുറ്റുന്നിടത്തേക്ക് അതിന്‍റെ  കൂടെ അവനും കറങ്ങും.

അല്ലാഹുവിനോട് മാത്രം ആവലാതിപ്പെടുന്നു , അവൻ സഹായിക്കട്ടെ !

ആ കാര്യം ഹൃദയത്തിൽ രോഗം ബാധിച്ചതിന്‍റെ  ലക്ഷണങ്ങളിൽ പെട്ടതാണ് ;  നിഫാഖിന്‍റെ  ഇനങ്ങളിൽ ചിലതിലേക്ക് നയിക്കുന്ന രോഗം ബാധിച്ചതിന്രെ .

അല്ലാഹു കാത്തു രക്ഷിക്കട്ടെ !!

( മജ്'മൂഉ റസാഇലിൽ ജാമീ - പേ:42 )

അബൂ തൈമിയ്യ ഹനീഫ് .

Tuesday, October 10, 2017

ദഅവത്ത്


പീഡിതന്റെ പ്രാർത്ഥന നീ സൂക്ഷിക്കുക!

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു “പീഡിതന്റെ പ്രാർത്ഥന നീ സൂക്ഷിക്കുക! കാരണം, നിശ്ചയമായും അവനും അള്ളാഹുവിനും ഇടയിൽ ഒരു മറയുമില്ല “ - ബുഖാരി

സലഫീ മൻഹജ്‌


സലഫീ മൻഹജ്‌

അതിനാൽ, ഓരോ സലഫിയേയും, അവർ എവിടെയായിരുന്നാലും എവിടെപ്പോയാലും സലഫുകളുടെ മൻഹജ്‌ പഠിക്കാനും, സലഫുകളായ അഹ്‌ലുസ്സുന്നത്തിവൽ ജമാഅത്തിന്റെ നിലവാരം അറിയാനും അവർക്കുള്ള സദുപദേശകർ അവരാണെന്നു ഗ്രഹിക്കാനും, സദുപദേശകരും അനുഭവജ്ഞാനീയരും അവരാണെന്നു വിശ്വസിക്കാനും ഞാൻ നസ്വീഹത്ത് ചെയ്യുന്നു. അള്ളാഹുവാണ് സത്യം, അവരുടെ വാക്കുകൾ സ്വീകരിക്കുന്നവരിലും നിരാകരിക്കുന്നവരിലും അവർ പറയുന്നതെന്തോ അത് പുലരുന്നതാണ്.
അവരോടു വൈരുധ്യം പുലർത്തുന്നവർ മിക്കവാറും പിഴവിൽ അകപ്പെടും. തിന്മയിൽ പതിക്കും. ആര് അവരിൽ നിന്ന് ഗുണപാഠമെടുത്തുവോ അവൻ സുരക്ഷിതനാവുകയും രക്ഷപ്പെടുകയും ചെയ്തു. സുരക്ഷയും മോചനവും മറ്റൊന്നിനും തുല്യമാകില്ല !!


( സലഫുകളുടെ ഗ്രന്ഥങ്ങളുടെ ആവശ്യകത - ശൈഖ്‌ റബീഉ ബിൻ ഹാദി അൽ മദ്ഖലീ ഹഫിദഹുള്ളാ)


എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.