വിമര്‍ശകരോട് (6)
അഹ്ലുസ്സുന്നയും വിമര്‍ശകരും -III
അഹ്ലുസ്സുന്നയുടെ പ്രധാന വിമര്‍ശകര്‍, അഹ്ലുല്‍ ഖിബ്-ലയില്‍ പെട്ട ആളുകളാണ്. അതായത്, ഒരേ ഖിബ്-ലയിലേക്ക്, കഅബയിലേക്ക്, അഭിമുഖമായി നിന്ന് നമസ്കരിക്കുന്നവരായ ബിദ്ഈ കക്ഷികളെല്ലാം. കഅബക്ക് നേരെ തിരിഞ്ഞാണ് നമസ്കരിക്കേണ്ടത് എന്ന കാര്യത്തില്‍ മുസ്ലിം ലോകത്ത് ഒരു കക്ഷിക്കും അഭിപ്രായ വിത്യാസമില്ല.
ഇസ്‌ലാം ദീനിന്‍റെ ഉള്ളില്‍ നിന്നുള്ള ശത്രുക്കളെയും, അതിര്‍ത്തിയില്‍ നിന്ന് കൊണ്ട് പുറത്തു നിന്നുള്ള ബാഹ്യ ശത്രുക്കളെയും ഒരു പോലെ നേരിടുന്നത് അഹ്ലുസ്സുന്നയുടെ ഉലമാക്കളാണല്ലോ.
അഹ്ലുസ്സുന്നയുടെ അഇമ്മത്തിനെയും, അഹ്ലുസ്സുന്നയെ മൊത്തത്തിലും വിമര്‍ശിക്കുന്ന അഹ്ലുല്‍ അഹ്-വാഇ വല്‍ ബിദ്ഇനു പ്രത്യേകിച്ച് നഷ്ടങ്ങളൊന്നുമില്ല.
സാധാരണ ജനങ്ങള്‍ക്കിടയില്‍ അഹല്സുന്നയെക്കുറിച്ച് ദുരാരോപണങ്ങള്‍ ഉന്നയിക്കുകയും അതുവഴി തെറ്റിധാരണ പ്രചരിപ്പിക്കുകയും ചെയ്യുക. പുര്‍വ്വ സുരികളും, സമകാലീനരുമായ ഉലമാക്കള്‍ക്കെതിരില്‍ ആരോപിക്കുകയും, ദുഷിച്ചു പറയുകയും ചെയ്യുന്നവര്‍ക്ക്, സാധാരണക്കാരായ ആളുകളെക്കുറിച്ചു തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നതില്‍ മനപ്രയാസം ഉണ്ടാവില്ലല്ലോ, വിശേഷിച്ചു, അത് വഴി സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കാം എന്ന് വ്യാമോഹിക്കുമ്പോള്‍.
അല്ലാഹു അല്ലാത്ത ആര്‍ക്കു മുമ്പിലും തലകുനിക്കാത്ത, ആദര്‍ശരംഗത്ത് യാതൊരു വിട്ടു വീഴ്ചക്കും തയ്യാറാകാത്ത സുന്നത്തിനെ സ്നേഹിക്കുകയും, അത് ജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചേടത്തോളം, എതിര്‍പ്പുകളും വിമര്‍ശനങ്ങളും അവഗണിച്ചു തള്ളുകയാണ് ചെയ്യുക.
കാര്യബോധമുള്ളവരെ സംബന്തിച്ചേടത്തോളം ദുരാരോപണങ്ങള്‍ കേവലം പൊയിവെടികള്‍ മാത്രമാണ്. എന്നാല്‍ പൊതുജനം എന്ന മഹാഭുരിപക്ഷം പലപ്പോഴും നിജസ്ഥിതി മനസ്സിലാക്കുന്നതില്‍ വിജയിക്കാറില്ല.
അവരെ സംബന്ധിച്ചേടത്തോളം, കഴമ്പില്ലാത്ത ഇത്തരം വിമര്‍ശനങ്ങള്‍, ആശയക്കുഴപ്പം സൃഷ്ട്ടിക്കുകയും, സത്യത്തിന്‍റെ വഴിയില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാനും അകറ്റാനും കാരണമാവുന്നുവെന്നത് അവഗണിച്ചു തള്ളാന്‍ പറ്റുന്ന നിസ്സാര കാര്യമല്ല.
എന്നു കരുതി എല്ലാ ഞാഞ്ഞുലുകള്‍ക്കും കുതിരകയറാനുള്ള ചാഞ്ഞ മരമാണ് അഹ്ലുസ്സുന്ന എന്ന് ഒരുത്തനും കരുതേണ്ടതില്ല. ആശയപരമായി നേരിടാനും, സൈദ്ധാന്തികമായി പരാചയപ്പെടുത്താനും കഴിയില്ലായെന്നു ബോധ്യപ്പെടുമ്പോള്‍ മറ്റു കുറുക്കുവഴികള്‍ അന്വേഷിക്കുക സ്വാഭാവികമാണ്. ദുരാരോപണങ്ങള്‍ ഉന്നയിച്ചു തേജോവധം ചെയ്യുകയും, പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റായ പ്രതിച്ഛായ സൃഷ്ട്ടിക്കുകയും ചെയ്യുകയെന്നത് അക്കുട്ടത്തില്‍ എല്ലാ ബിദ്അത്തിന്‍റെ കക്ഷികളും സ്വീകരിക്കുന്ന ഒരു മാര്‍ഗമാണ്.
അഹ്ലുസ്സുന്നക്കു നേരെ വരുന്ന ദുരാരോപണങ്ങള്‍ പ്രതിരോധിക്കുന്നതും സുന്നത്ത് സംരക്ഷണത്തിന്‍റെ ഭാഗമാണ്. കാരണം, സുന്നത്തിന്‍റെ വാഹകര്‍ക്ക് നേരെയുള്ള ഏതു കടന്നാക്രമണവും, സുന്നത്തിനു നേരെയുള്ള കടന്നാക്രമണമായി മാത്രമേ കരുതാന്‍ പറ്റു.
വിമര്‍ശനത്തിന്‍റെയും, ആരോപണത്തിന്‍റെയും, അളവും തോതുമനുസരിച്ച്, പ്രതിരോധത്തിന്‍റെ ശക്തിയിലും മൂര്‍ച്ചയിലും ഏറ്റപ്പറ്റുണ്ടാവുക സ്വാഭാവികമാണ്. വിമര്‍ശനങ്ങളില്‍ എപ്പോഴും മിതമായ ഭാഷയും പ്രയോഗവും മാത്രമേ പാടുള്ളൂവെന്നോ, മറിച്ചോ ഇല്ല. ഓരോന്നിന്‍റെയും, ആവശ്യകതയും, അളവുമനുസരിച്ചു അതില്‍ മാറ്റങ്ങളുണ്ടാവും.
ബിദ്അത്തിനു കുട പിടിക്കുകയും, അത് പ്രചരിപ്പിക്കുകയും, സുന്നത്തിനെ പരിഹസിക്കുകയും അതിന്‍റെ അഹലുകാരെ വിമര്‍ശിക്കുകയും ചെയ്യുന്ന ആളുകളെ സോപ്പിട്ടു രസിപ്പിക്കുമെന്നു വിചാരിക്കുന്നത് മൗഡ്യമാണ്. അത്തരക്കാരുടെ ആക്രമണങ്ങളെ പ്രതിരോധിക്കുന്ന ആയുധം ഇരുതല മുര്‍ച്ചയുള്ളതാവുക അനിവാര്യവുമാണ്. അതിനെ എതിര്‍ക്കാന്‍ ഒരാളും, ഇസ്ലാമിന്‍റെ ലാളിത്യത്തെക്കുറിച്ചോ, വിട്ടുവീഴ്ചയെക്കുറിച്ചോ പ്രതിപാതിക്കുന്ന ഹദീസുകള്‍ പരതി സമയം മെനക്കെടുത്തേണ്ടതില്ല. കാരണം, താരതമ്യം ചെയ്യാന്‍ പാടില്ലാത്ത രണ്ടു വിത്യസ്ത വിഷയങ്ങളാണിവ. നബി സ്വല്ലള്ളാഹു അലൈഹി വാസല്ലമയുടെയും സ്വഹാബത്തിന്‍റെയും, സലഫുകളുടെയും ജീവിതം പഠനവിധേയമാക്കിയാല്‍ ഇത്തരം വിമര്‍ശനങ്ങളുടെ ധാരാളം ചരിത്രപാഠങ്ങള്‍ വായിച്ചെടുക്കാന്‍ യാതൊരു പ്രയാസവുമില്ല.
(തുടരും ഇന്‍ശാ അല്ലാഹ്)
No comments:
Post a Comment