Saturday, August 20, 2016

​മുജാഹിദ് പ്രസ്ഥാനം സലഫിയ്യത്തിലല്ല - 3

അവിഭക്ത മുജാഹിദ് പ്രസ്ഥാനത്തിന്റെ ദാർശനികാചാര്യനെന്നു അവർ തന്നെ അവകാശപ്പെടുന്ന ജമാലുദ്ധീൻ അഫ്‌ഗാനിയുടെ ജീവ ചരിത്രം പരിശോധിച്ചാൽ ഏതൊരാളും മൂക്കിൽ വിരലു വെച്ചു പോകും. അതിനു മാത്രം അവ്യക്തതകളും നിഗുഡതകളും നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ ചിന്തകളും നിരീക്ഷണങ്ങളും ആദർശവൽക്കരിക്കുകയും ലോകത്തിനു പരിചയപ്പെടുത്തുകയും ചെയ്തത് ശിഷ്യനായ റഷീദ് രിദയാണ്.

തികച്ചും രാഷ്ട്രീയ പ്രചോദിതനായ അഫ്‌ഗാനി ലണ്ടൻ, ഇറാൻ, പാരീസ് ഈജിപ്ത്, ഇന്ത്യ തുടങ്ങി ലോകത്തിന്റെ പല ഭാഗത്തും ചുറ്റി സഞ്ചരിക്കുകയും താമസിക്കുകയും പോയ സ്ഥലങ്ങളിലെല്ലാം രാഷ്ട്രീയ ഇടപെടലുകൾക്ക് ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ചുരുക്കത്തിൽ ഒരു നിലക്കും സലഫീ അഖീദയുമായി യാതൊരു ബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. റഷീദ് രിദയും മുഹമ്മദ് അബ്ദയും അഫ്‌ഗാനിയുടെ ചിന്തകൾക്ക് ലിഖിത രൂപം നൽകുകയും പ്രചരിപ്പിക്കുകയും ആദർശ പരിവേഷം നൽകുകയും ചെയ്തു.

കേരളത്തിൽ ഇസ്‌ലാഹീ പ്രസ്ഥാനത്തെ പരിചയപ്പെടുത്തിയപ്പോഴെല്ലാം റഷീദ് രിദ മുൻനിര നായകനായി പരാമർശിക്കപ്പെട്ടു. അദ്ദേഹത്തിന്റെ തഫ്സീർ ആയ അൽമനാർ പ്രധാന റഫറൻസ് ഗ്രന്ഥമായി. അദ്ദേഹത്തിന്റെ ഫത് വകൾ മൊഴിമാറ്റപ്പെട്ടു. ഇൽമുൽ കലാമിന്റെ അഖീദ വിവരിക്കുന്ന രിസാലത്തുതൗഹീദ് പഠിച്ചു അനേകം മദനിമാരും സുല്ലമിമാരും വെള്ളിയാഴ്ച ഖുതുബകളിലൂടെയും ഖുർആൻ ക്ലാസ്സിലൂടെയും പൊതു ജനങ്ങളെ 'നവോദ്ധാ'നിച്ചു കൊണ്ടിരുന്നു.ആദർശത്തിന് സംഘടനയേക്കാൾ സ്ഥാനം നൽകിയ ആദ്യ കാലത്തിനു വിരുദ്ധമായി ആദർശം പോലെയോ അതിലുപരിയോ ആയ നിലയിൽ സംഘടന പരിചയപ്പെടുത്തപ്പെട്ടു. ആദ്യ കാല മുജാഹിദ് നേതാക്കളിൽ നിലനിന്നിരുന്ന ആദർക്കൂറ് പതിയെപ്പതിയെ സംഘടനാ കൂറും ബന്ധവുമായി മാറി. പ്രമാണങ്ങൾക്ക് എതിരായാൽ പോലും സംഘടനാ തീരുമാനങ്ങളും ധാരണകളും മഹത്വവൽക്കരിക്കപ്പെടുന്ന സ്ഥിതിവിശേഷം സംജാതമായി. ഈജിപ്തിൽ നിന്നും അടിച്ചു വീശിയ "നവോദ്ധാന" ത്തിന്റെ കാറ്റേറ്റ്, കാലക്രമേണ കേരള മുസ്‌ലിം മത സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലെല്ലാം പല രൂപത്തിലുള്ള വിഷപ്പൂക്കൾ വിരിഞ്ഞു. അവസാനം ഇസ്‌ലാഹീ പ്രസ്ഥാനമെന്ന പേരിൽ വെള്ളത്തിലിട്ടാൽ ചീയുകയോ വെയിലത്തിട്ടാൽ ഉണങ്ങുകയോ ചെയ്യാത്ത ഒരു സംഘടിത രൂപമുണ്ടായി.

സ്വഹീഹുൽ ബുഖാരിയിൽ പോലും സ്ഥിരപ്പെട്ട ഹദീസുകൾ ബുദ്ധിക്കു നിരക്കാത്തത് എന്ന ന്യായം പറഞ്ഞു നിഷേധിക്കുകയും പ്രമാണങ്ങളുടെ സ്ഥാനം പലപ്പോഴും യുക്തിയോ നാട്ടാചാരമോ ഒക്കെയായി. പൊറുക്കപ്പെടാൻ കഴിയാത്ത വിധത്തിലുള്ള ന്യുനതകൾ ഉണ്ടെങ്കിൽ പോലും മുജാഹിദ് പ്രസ്ഥാനം ഉയർത്തിപ്പിടിച്ച തൗഹീദിന്റെ ധ്വജം വിശ്വാസ വിമലീകരണ രംഗത്ത് വലിയ വിപ്ലവമാണ് സൃഷ്ടിച്ചത്.

സലഫിയ്യത്തിലേക്കു എത്തിയില്ലെങ്കിലും മതപരമായ ഉൽക്കർഷയും ഔന്നിത്യബോധവും അത് ജനങ്ങളിൽ പ്രദാനം ചെയ്തു. മുജാഹിദ് പ്രസ്ഥാനത്തിന്റെ ഒന്നാം തലമുറ രംഗം വിടുകയും രണ്ടാം തലമുറയുടെ ആദർശ വായനയുടെ വൃത്തം വിസ്തൃതമാവുകയും ചെയ്തതോടെ ഇസ്‌ലാമിന്റെ കറകളഞ്ഞ സ്രോതസ്സ് ഈജിപ്ത്യൻ കൈ വഴിയല്ലായെന്നും സലഫുകളായ സ്വഹാബത്തിന്റെ പാത അതെ പടി പിന്തുടരുന്ന ഷെയ്ഖ് മുഹമ്മദ് ഇബ്ൻ അബ്ദുൽ വഹാബ് റഹിമഹുള്ളായടക്കമുള്ള ഉലമാക്കളാൽ സമ്പന്നമായ വൈജ്ഞാനിക ധാര അറബ് നാടുകൾ കേന്ത്രീകൃതമായി ഉള്ളതാണെന്നുമുള്ള തിരിച്ചറിവ് മാറ്റത്തിന്റെ കൊടുങ്കാറ്റായി. ഏതാണ്ട് അതേ കാലയളവിൽ തന്നെയാണ്, പ്രസ്ഥാനത്തിന്റെ യുവ നേതൃത്വം ഹുസ്സൈൻ മടവൂർ സാഹിബിന്റെ കൈകളിലെത്തിചേർന്നത്. ഈജിപ്തിലെ 'ഇസ്‌ലാഹീ' നവോധാനത്തിനു സലഫിയ്യത്തിനേക്കാൾ അടുപ്പം ഇഖ് വാനിയ്യത്തിനോടായിരുന്നു. എന്നല്ല, ഒരു വേള, ഇസ്‌ലാഹിയ്യത്തിന്റെ ആചാര്യന്മാർ തന്നെയായിരുന്നു ഇഖ് വാനിസത്തിന്റെ ദാർശനികാചാര്യന്മാരും!!. തന്റെ വ്യക്തിപ്രഭാവവും ചടുലമായ നീക്കങ്ങളും ഉപയോഗപ്പെടുത്തി ആദർശത്തിനെ സംഘടനാവൽക്കരിക്കാൻ മടവൂരിനു കൂടുതൽ അദ്ധ്വാനിക്കേണ്ടി വന്നില്ല. അതോടെ സുന്നത്തിനോട് ബഹുമാനവും താത്പര്യവുമുണ്ടായിരുന്ന യുവ സമൂഹത്തിന്റെ മനസ്സിനെ മൊത്തത്തിൽ താനുദ്ദേശിച്ച തരത്തിലേക്ക് തിരിച്ചു വിടാൻ എളുപ്പം സാധിച്ചു. പ്രസ്ഥാനത്തിൽ തന്നെ വളർന്നു വരുന്ന സലഫീ ധാരയെ മുളയിലേ നുള്ളിക്കളയാനും സലഫിയ്യത്തിനോട് അതൃപ്തിയും അസഹിഷ്ണുതയും സൃഷ്ടിക്കാനും പറ്റുന്ന വിധത്തിൽ തന്റെ അടുത്ത അനുയായി വൃന്ദം അപ്പോഴേക്കും വളർന്നു കഴിഞ്ഞിരുന്നു. രണ്ട്‌ വ്യത്യസ്തമായ ആശയ സമുച്ചയങ്ങളുടെ സംഘട്ടനങ്ങൾ സംഘടനയുടെ പിളർപ്പിൽ കലാശിച്ചതോടെ രണ്ടു വിഭാഗവും ആശ്വാസ നിശ്വാസങ്ങൾ പൊഴിച്ചു. പിളർപ്പിന് ശേഷം, മുജാഹിദ് പ്രസ്ഥാനത്തിന്റെ

അതു വരെ നിലനിന്നിരുന്ന ഇസ്‌ലാമിക മത സംഘടന എന്ന മുഖം മാറ്റി, പുരോഗമന സ്വഭാവമുള്ള ഒരു മത സാമൂഹ്യ സംഘടന എന്ന നിലവാരത്തിലേക്ക് ഉയരാനുള്ള തീവ്ര പ്രയത്നമായിരുന്നു. ബാലാരിഷ്ടതകൾ നിറഞ്ഞ മുജാഹിദ് പ്രസ്ഥാനത്തിന്റെ മുഖ ഛായ തന്നെ മാറ്റികൊണ്ടു ശത്രുക്കൾ പോലും ആശ്ചര്യപ്പെടുന്ന വിധത്തിലുള്ള പരിണാമത്തിനും പരിവർത്തനത്തിനുമാണ് പിന്നീട് മർകസ് ദഅവ കേന്ദ്രീകരിച്ചുള്ള ഹുസൈൻ മടവൂരിന്റെ നേതൃത്വത്തിലുള്ള മുജാഹിദ് ഗ്രുപ് സാക്ഷ്യം വഹിച്ചത്.

ഖുർആനും സുന്നത്തുമാണ് പ്രമാണമെന്നും അത് ജീവിതത്തിൽ പരമാവധി പകർത്തണമെന്നും മിമ്പറുകളിൽ ആവർത്തിച്ചുപദേശിക്കുമ്പോഴും, ജീവിതത്തിൽ സുന്നത്തു പ്രയോഗവൽക്കരിക്കുന്നവർ നവ സലഫിസമായി പരിഹസിക്കപ്പെട്ടു. കേരളത്തിലെ മുജാഹിദുകൾക്ക് ലോകത്തു ആരുമായും ബന്ധമില്ലെന്നും കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനം ഒരു സ്വതന്ത്ര ചിന്തയാണെന്നും അതിന്റെ ആളുകൾ തുറന്നു പറയാൻ തുടങ്ങി. സംഘടനാ സംവിധാനം വളർന്നു വലുതായി തടിച്ചു കൊഴുത്തു. സ്ഥാനമാനങ്ങൾ ഇല്ലാതെ ഒരു നിമിഷവും നിലനിൽക്കാൻ കഴിയാത്തതു കൊണ്ട് യുവ നേതൃ നിരയിൽ നിന്ന് റിട്ടയർ ചെയ്തവരെ പുതിയ പദവികൾ സൃഷ്ടിച്ചു 'കുടിയിരുത്തുന്ന' ആചാരം വന്നു. റഷീദ് രിദയെ അന്ധമായി അനുകരിക്കുന്ന സലാം സുല്ലമി കേരളത്തിലെ പകരം വെക്കാനില്ലാത്ത മുഹദ്ദിസ് ആയി അവരോധിക്കപ്പെട്ടു. അറബി ഭാഷയോ ഉസൂലുകളോ വഴങ്ങാത്ത അദ്ദേഹത്തിന്റെ തികച്ചും സ്വതന്ത്രവും, മുന്മാതൃക അവകാശപ്പെടാനില്ലാത്തതുമായ നിരീക്ഷണങ്ങളും ആശയങ്ങളും ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത മാഗ്നാകാർട്ടയായി. കാന്തപുരം കഴിഞ്ഞാൽ പേരോടെന്ന പോലെ മടവൂർ കഴിഞ്ഞാൽ കിനാലൂരെന്ന സമവാക്യങ്ങൾ അലിഖിതമായി കൂട്ടിക്കെട്ടി. ഇതാണ് ഈജിപ്തിലെ നവോദ്ധാനം കേരള മുസ്‌ലിംകൾക്ക് നൽകിയ സംഭാവന.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.