Saturday, August 20, 2016

​മുജാഹിദ് പ്രസ്ഥാനം സലഫിയ്യത്തിലല്ല - 2

മുജാഹിദ് പ്രസ്ഥാനത്തിലെ ഒന്നാം തലമുറയിലെ നേതൃ നിരയിലെ ഏതാണ്ടെല്ലാവരും, ഈജിപ്തിൽ നിന്നുള്ള നവോഥാന നായകരെന്നു വിശേഷിപ്പിക്കപ്പെട്ട അഫ്‌ഗാനി-രിദ-അബ്ദു അച്ചുതണ്ടിൽ അങ്ങേയറ്റം ആകൃഷ്ടരായിരുന്നുവെങ്കിൽ, രണ്ടാം തലമുറയിലെ ചുരുക്കം പേരൊഴിച്ചു ബാക്കിയുള്ളവർ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് റഹിമഹുള്ളയുടെ ശെരിയായ സലഫീ ദഅവത്തിനെക്കുറിച്ചു ഏറ്റവും കുറഞ്ഞത് കേൾക്കുകയെങ്കിലും ചെയ്തിരുന്നുവെന്ന് വേണം കരുതാൻ. ഈജിപ്ത്യൻ നവോദ്ധാനത്തിൻറെ അടയാളമായ വിപ്ളവാത്മകതയും ചലനാത്മകതയും മുജാഹിദ് പ്രസ്ഥാനത്തെശക്തമായി സ്വാധീനിച്ചിട്ടുണ്ട്. സലഫിയ്യത്തിൽ സാധാരണ കാണപ്പെടുന്ന ശാന്തവും മിതവുമായ രീതികൾ ഒരിക്കലും മുജാഹിദ് പ്രസ്ഥാനത്തിൽ കാണാൻ കഴിയില്ല. ഒന്നുകിൽ, വെട്ടൊന്ന് കഷ്ണം രണ്ടു എന്ന പോലെ വിട്ടുവീഴ്ചയില്ലാത്ത അങ്ങേയറ്റത്തെ തീവ്രമായ നിലപാടും, അതല്ലെങ്കിൽ, ആത്മാവ് നഷ്ട്ടപ്പെട്ട തണുത്ത നിലപാടും. അസന്തുലിതമായ ഈ രണ്ടു നിലപാടുകളും മുജാഹിദ് പ്രസ്ഥാനത്തിൽ എന്നും നിലനിന്നു പോന്നിട്ടുണ്ട്. ഇതിനു പുറമെ ഇന്ത്യൻ സാമൂഹ്യ സാഹചര്യവും നിലനിന്നിരുന്ന മുസ്‌ലിം പശ്ചാത്തലവുമൊക്കെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ നയനിലപാടുകൾ രൂപീകരിക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്.

ആശയപരമായ രണ്ടു വ്യത്യസ്തമായ കൈവഴികൾ ഒരു കുടക്കീഴിൽ അലക്ഷ്യമായി വരുമ്പോൾ സംഭവിക്കുന്ന അസ്വാരസ്യങ്ങൾ പരോക്ഷമായിട്ടാണെങ്കിൽ പോലും പ്രസ്ഥാനത്തിന്റെ ഉള്ളിൽ കനലായി നിലനിന്നുവെന്നതാണ് വസ്തുത. ഈ രണ്ടു ധാരയും ഓരോന്നിനും അനുകൂല സാഹചര്യങ്ങളിൽ മേൽകൈ നേടുകയും ആദർശമായി വിലയിരുത്തപ്പെടും ചെയ്തുവെങ്കിലും, ബാഹ്യമായി ഒരു നിലപാട് സ്വീകരിക്കുക എന്നതിലേക്ക് നയിച്ച് അനൈക്യത്തിന്റെ നാരായ വേരായി അതൊരിക്കലും വ്യവഹരിക്കപ്പെട്ടില്ല എന്നത് അത്ഭുതമായി നിലനിൽക്കുന്നു.

ഈ രണ്ടു ധാരകളും ഒരളവു വരെ പരസ്പരം സഹകരിച്ചു കൊണ്ട് ഏറ്റുമുട്ടാതെ മുന്നോട്ടു പോയെങ്കിലും ആശയ സംഘട്ടനത്തിന്റെ കനൽ ഉള്ളിലുണ്ടായിരുന്നു എന്നതാണ് വസ്തുത.
ഇസ്‌ലാമിനെ ഏറ്റവും സത്യസന്ധമായി മനസ്സിലാക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്യുന്നവർ തങ്ങളാണ് എന്ന ധാരണ മുജാഹിദുകൾ വെച്ചു പുലർത്തുകയും അതിൽ അഭിമാനം കൊള്ളുകയും ചെയ്തിരുന്നു. മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രസിദ്ധീകരണങ്ങളിലും പ്രസംഗങ്ങളിലും ജമാലുദ്ധീൻ അഫ്‌ഗാനിയും മുഹമ്മദ് അബ്ദുവും റഷീദ് രിദയുമെല്ലാം ഏറെ കേൾക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്തുവെങ്കിലും അതിന്റെ നാലിലൊന്നു പോലും ശൈഖുൽ ഇസ്‌ലാം ഇബ്ൻ തീമിയയോ ഷെയ്ഖ് മുഹമ്മദ് അബ്ദുൽ വഹാബോ (റഹിമഹുമുള്ളാ അജ്‌മഈൻ) വായിക്കപ്പെട്ടില്ല. ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ആദർശ ധീരരായ ധ്വജവാഹകരായി ഈജിപ്ത്യൻ ധാര വാഴ്ത്തപ്പെട്ടു.
ഇതിന്റെ ഫലമായി ഖുർആനും സുന്നത്തും പ്രമാണമാണെന്നു അവകാശപ്പെടുന്നതോടൊപ്പം തന്നെ, യുക്തിഭദ്രമല്ലെന്നു തോന്നുന്ന പ്രമാണവാക്യങ്ങളെ വ്യാഖ്യാനിക്കാനോ നിരാകരിക്കാനോ ഉള്ള പ്രവണത വളരുകയും അത് ചിരപ്രതിഷ്ഠ നേടുകയും ചെയ്തു. മുജാഹിദുകളുടെ എല്ലാ വിഭാഗങ്ങളിലും ഈ പ്രവണത നിലനിൽക്കുന്നുണ്ടെങ്കിലും ഈജിപ്ത്യൻ ധാരക്ക് മുൻഗണന നൽകുന്ന ഹുസ്സൈൻ മടവൂർ ഗ്രുപ്പിൽ ഇത് അനിയന്ത്രിതമാംവിധം പ്രകടമാണ്.

ഇന്ന് കെ എം മൗലവിയുടെയും എം സി സി സഹോദരന്മാരുടെയും ഉമർ മൗലവിയുടേയുമെല്ലാം പൈതൃകം അവകാശപ്പെടുമ്പോൾ തന്നെ, സുന്നത്തിൽ സ്ഥിരപ്പെട്ട പല കാര്യങ്ങളും നിഷേധിക്കാനും നിരാകരിക്കാനും വ്യാഖ്യാനിച്ചൊപ്പിക്കാനുമുള്ള ഊർജം മുജാഹിദ് ആശയക്കാർക്ക് ലഭിച്ചത് നേരത്തെപറഞ്ഞ ഈജിപ്ത്യൻ കൈവഴിയിൽ നിന്നാണ്. ആ സ്വാധീനത്തിന്റെ സാന്നിധ്യമാണ് ടി പി മാതൃഭൂമിയിൽ വ്യക്തമാക്കിയതും.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.