Friday, March 18, 2016

ആയിഷ റദിയള്ളാഹു അൻഹയുടെ വിവാഹ പ്രായം - തെറ്റു പറ്റിയതാർക്ക്?

മാതൃഭൂമി ദിനപത്രത്തിൽ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയെക്കുറിച്ച് പ്രസിദ്ധീകരിച്ച കുറിപ്പിന്റെ പേരിൽ വിവാദങ്ങൾ നടക്കുന്നതിനിടയിൽ ഹുസൈൻ മടവൂർ മാതൃഭൂമിയിൽ തന്നെ മറ്റൊരു ലേഖനം പ്രസിദ്ധീകരിച്ചു. പലരും വലിയ എന്തോ സംഭവം പോലെ പ്രചരിപ്പിച്ച പ്രസ്തുത ലേഖനത്തിൽ വലിയ ഒരു ചതിയുണ്ടായിരുന്നു. വിവാഹ സമയത്ത് ആയിഷ റദിയള്ളാഹു അൻഹയുടെ പ്രായം 18 ആണ് എന്ന് തോന്നിപ്പിക്കുകയും ഏറ്റവും കുറഞ്ഞത്‌, അതൊരു അഭിപ്രായവിത്യാസമുള്ള വിഷയമാക്കി നിലനിർത്തുകയെങ്കിലും ചെയ്യുക എന്ന ദുഷ്ടലാക്ക് അതിന്റെ പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ട അവസ്ഥയിലാണ്. കാരണം, പ്രസ്തുത ലേഖനവുമായി ബന്ധപ്പെട്ടു അദ്ധേഹത്തോട്‌ നേരിട്ടുള്ള ചോദ്യത്തിൽ (ശബ്ദ ലേഖനം എത്ര മാത്രം സത്യസന്ധമാണ്‌ എന്ന്അറിയില്ലെങ്കിലും, സാഹചര്യതെളിവുകൾ വെച്ച് നോക്കുമ്പോൾ അദ്ദേഹത്തിന്റെതു തന്നെയാകാനാണ് സാധ്യത. അല്ലെങ്കിൽ അദ്ദേഹം തിരുത്ത്‌ കൊടുക്കുമല്ലോ )
മതപരമായ ഒരു വിഷയം സംസാരിക്കുമ്പോൾ പുലർത്തേണ്ട മിനിമം മര്യാദ അദ്ദേഹം കാണിച്ചിട്ടില്ല. ഇത് ഞാൻ വെറുതെ പറയുന്നതല്ല. ആയിഷ റദിയള്ളാഹു അൻഹയുടെ വിവാഹ പ്രായം 18 ആണ് എന്ന് സംശയം പ്രകടിപ്പിക്കാൻ അവലംബിച്ച ആധാരം എന്താണ് എന്ന ചോദ്യത്തിന് "ഞാൻ ഏതോ നെറ്റിൽ കണ്ടതാണ്" എന്ന തികച്ചും നിരുത്തരവാദപരവും ആശയക്കുഴപ്പം ജനിപ്പിക്കുന്നതുമായ മറുപടി അതാണ്‌ സൂചിപ്പിക്കുന്നത്.
അതായത്, മുസ്‌ലിം ഉമ്മത്ത് ഏകസ്വരത്തിൽ സ്വീകരിക്കുകയും അംഗീകരിക്കും ചെയ്ത സ്വഹീഹുൽ ബുഖാരിയിലും സ്വഹീഹ് മുസ്ലിമിലും വന്ന ഒരു ചരിത്ര സത്യത്തെ തിരസ്കരിക്കാനും തമസ്കരിക്കാനും സംശയം ജനിപ്പിക്കാനും ആശ്രയിച്ച അവലംബം വിശ്വാസ്യതയുടെ നാലയലത്ത്‌ പോലും വെക്കാൻ കൊള്ളാത്ത ഇന്റർനെറ്റിലെ ഒരു റിപ്പോര്ട്ട്!!
ഇത് തന്നെയല്ലേ മാതൃഭൂമിയും ചെയ്തത്? മാതൃഭൂമി ചെയ്തത് മഹാ പാതകവും മടവൂർ ചെയ്തത് സൽകർമ്മവുമാകുന്നതെങ്ങിനെ? അള്ളാഹുവിൽ വിശ്വസിക്കാത്ത, മുഹമ്മദ്‌ നബിയുടെ നുബുവ്വത് അംഗീകരിക്കാത്ത, ഇസ്ലാമിനെ ദീനായി സ്വീകരിക്കാത്ത ആളുകൾ ഇസ്‌ലാമിനെയും നബിയെയും മോശമായി പറയുന്നതാണോ കൂടുതൽ അപകടകരവും അധർമ്മവുമായിട്ടുള്ളത് ? അതല്ല, നവോദ്ധാന നായകനായി സ്വയം അവരോധിതനാവുകയും മുസ്‌ലിം പ്രശ്നങ്ങളിൽ ഇടപെട്ടു മുസ്ലിംകളുടെ ഭാഗത്ത്‌ നിലയുറപ്പിച്ചു പ്രമാണങ്ങളിൽ തിരിമറി നടത്തുകയും ചെയ്യുന്നതാണോ ? വായനക്കാർ വിലയിരുത്തുക.
ആയിഷ റദിയള്ളാഹു അൻഹയുടെ വിവാഹ പ്രായം മുസ്‌ലിം ലോകത്ത്, ഒരു കാലത്തും ചർച്ചയായിട്ടില്ല. മഹതിയായ അവർ തന്നെ അവരുടെ വിവാഹ -ദാമ്പത്യ കാര്യങ്ങൾ വിശദീകരിക്കുകയും, ഖുർആൻ കഴിഞ്ഞാൽ മുസ്‌ലിം ഉമ്മത് നിരാക്ഷേപം സ്വീകരിക്കുകയും ചെയ്ത സ്വഹീഹുൽ ബുഖാരിയിലും സ്വഹീഹ് മുസ്ലിമിലും ഇക്കാര്യം സവിസ്തരം പ്രതിപാദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈയിടെയായി ഇൽമു കൊണ്ടോ ഫഹ് മു കൊണ്ടോ ഒരു നിലക്കും പരിഗണിക്കാൻ കഴിയാത്ത ചില അൽപന്മാർ ഇത്തരം വിഷയങ്ങളിൽ ഗവേഷണം നടത്തുകയാണ്.
കുടുംബ ജീവിതത്തിനോ മാന്യമായ ലൈംഗികതക്കോ യാതൊരു മൂല്യവും കൽപിക്കാത്ത, ലൈംഗിക അരാജകത്വത്തിലും വൈകൃത്വത്തിലും അഭിരമിക്കുന്ന പാശ്ചാത്യൻ പ്രഭ്രുതികളെ തൃപ്തിപ്പെടുത്താൻ അടിയാധാരം തിരുത്തുന്ന നവോദ്ധാന പ്രസ്ഥാനങ്ങളും അതിന്റെ നായകന്മാരും !! എന്തൊരു വിരോധാഭാസം!
ഖുർആനും സുന്നത്തും പ്രമാണമായി സ്വീകരിച്ചവർക്ക് എന്ന് തൊട്ടാണ് നെറ്റും ചന്ദ്രികയുമൊക്കെ പ്രമാണമായത്? വികലമായ അഭിപ്രായം എന്തിനു കൊടുത്തുവെന്ന ചോദ്യത്തിനു പറയുന്ന മറുപടി "രണ്ടും കൊടുത്തുവെന്നാണ്" അതാണോ ഒരു മുസ്‌ലിം സ്വീകരിക്കേണ്ട നീതിബോധം? ബുഖാരിയിലും മുസ്ലിമിലും വന്ന ചരിത്ര വസ്തുതക്ക് പകരം വെക്കാവുന്നതോ തുലനം ചെയ്യാവുന്നതോ ആണോ ഏതോ ഒരു ഗവേഷകൻ എഴുതിയ അടിസ്ഥാനരഹിതമായ ഒരു ലേഖനം?
മുസ്‌ലിം സമൂഹത്തിന്റെ വൃത്തത്തിനു പുറത്തു നിന്നുള്ള അപനിർമാണങ്ങൾ എല്ലാവരും കാണുകയും ജാഗ്രത പുലർത്തുകയും ചെയ്യും. എന്നാൽ മുസ്‌ലിം സമൂഹത്തിന്റെ ഉള്ളിൽ നിന്നുള്ള ദുർവ്യാഖ്യാനങ്ങൾ പലരും കണ്ടില്ലെന്നു വരും.
പുറത്തു നിന്ന് കള്ളന്മാർ പ്രവേശിക്കാതിരിക്കാൻ വീടുകൾക്ക് ബലിഷ്ഠമായ താഴുകൾ ഉണ്ടാക്കാം. വീട്ടിലുള്ളവർ തന്നെ കക്കാൻ തുടങ്ങിയാലെന്തു ചെയ്യും?
ഒരു വസ്തുത എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുമ്പോൾ അതിന്റെ സത്യാവസ്ഥ അന്വേഷിക്കുകയും ഉറപ്പു വരുത്തുകയും ചെയ്യേണ്ടത് ലളിതമായ മാന്യതയാണ്‌. അതിനു പ്രയാസമുള്ളവർ ഇത്തരം കാര്യങ്ങൾക്ക് മുതിരരുത്.
ചുരുക്കത്തിൽ, ആയിഷ റദിയള്ളാഹു അൻഹയുടെ വിവാഹ പ്രായത്തിൽ ആർക്കാണ് തെറ്റു പറ്റിയത് എന്നതിന് കൂടുതൽ തെളിവന്വേഷിച്ചു പോകേണ്ടതില്ല.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.