Thursday, August 13, 2015

തൗഹീദിന്റെ പ്രാധാന്യം - 3

തൗഹീദ് ജനങ്ങളോട് വെട്ടിത്തുറന്ന് പറഞ്ഞ ഒരാൾക്കും പൊതു സമൂഹത്തിൽ കാര്യമായ സ്വീകാര്യതയോ ആദരവോ ലഭിച്ചിട്ടില്ല. ഇബാദത്ത് അള്ളാഹുവിനു മാത്രമേ പാടുള്ളൂ എന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാട് ആയിരുന്നല്ലോ പ്രവാചകന്മാരെയെല്ലാം അവരുടെ ജനതയുമായി ഏറ്റുമുട്ടലിലേക്ക് നയിച്ചത്.

അള്ളാഹുവിനു മാത്രം അവകാശപ്പെട്ട ഇബാദത്ത് അവനല്ലാത്തവർക്ക് വക വെച്ച് കൊടുക്കുന്നത് അള്ളാഹു ഒരിക്കലും പൊറുക്കാത്ത മഹാ പാപമായതു കൊണ്ടാണ് വിശ്വാസ വിമലീകരണമാണ് ആദ്യം ഉണ്ടാവേണ്ടതെന്നും ജനങ്ങളോട് മറ്റെന്തു പറയുന്നതിലും മുമ്പേ പറയേണ്ടത് തൗഹീദാണെന്നും പറയുന്നത്.

വസ്തുത ഇതായിരിക്കെ, തൗഹീദ് സമഗ്രമായി പഠിക്കുന്നതിലും മനസ്സിലാക്കുന്നതിലും ജീവിതത്തിൽ പ്രയോഗവൽക്കരിക്കുന്നതിലും മുസ്‌ലിം കൈരളി എവിടെയാണ്? മുസ്ലിംകൾക്ക് മതപരമായും സാമൂഹികമായും നേതൃപരമായ പങ്കു വഹിക്കുന്നവരുടെ അവസ്ഥയെന്താണ്? ഈ വിഷയം വസ്തുനിഷ്ഠമായി വിലയിരുത്തിയാൽ കിട്ടുന്ന ഉത്തരം ഒരേ സമയം നമ്മെ ആശ്ചര്യപ്പെടുത്തുകയും സങ്കടപ്പെടുത്തുകയും ചെയ്യും.

കേരളത്തിൽ പതിറ്റാണ്ടുകളുടെ മുസ്‌ലിം ബഹു ജന പ്രാധിനിധ്യം കൊണ്ട് പേരു കേട്ട ഒരു സംഘടന, അതിന്റെ കഴിഞ്ഞു പോയ ചരിത്രത്തിലെവിടെയും ഒരിക്കൽ പോലും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം സ്വഹാബത്തിനെ പഠിപ്പിച്ച തൗഹീദ് പറയുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടില്ലാ എന്നറിയുമ്പോൾ എന്തായിരിക്കും പ്രതികരണം? മാത്രമല്ല, അവർ, ഇക്കാലമത്രയും കൊടിയ ശിർക്കിന്റെ പ്രയോക്താക്കളും പ്രചാകരുമാണെന്നു വരുമ്പോൾ ആ സമൂഹത്തിന്റെ വിശ്വാസപരമായ അവസ്ഥ എന്തുമാത്രം ശോചനീയമായിരിക്കും ? ഇവിടെയാണ്‌, മദ്യവും, മയക്കുമരുന്നും, വ്യഭിചാരവും, കള്ളക്കടത്തും ഒന്നുമല്ല, മറിച്ചു ശിർക്കൻ വിശ്വാസങ്ങളാണ് നമുക്ക് മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്ന് ബോധ്യപ്പെടുന്നത്.

കർമശാസ്ത്ര കാര്യങ്ങളിൽ ഷാഫിഈ മദ്ഹബ് ആണെന്ന് അവകാശപ്പെടുകയും സൂഫിയ്യത്തിൽ ജീവിക്കുകയും അശ്‌അരിയ്യത്തും മാതുരീദിയ്യത്തും വിശ്വാസ സംഹിതയായി കൊണ്ട് നടക്കുകയും അഹ് ലുസ്സുന്നത്തിവൽ ജമാഅ എന്ന് സ്വയം വിളിക്കാൻ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു മുക്കൂട്ട് മുന്നണി !

കേരളത്തിന്റെ പൊതു മണ്ഡലത്തിൽ ഈയിടെ കൂടുതലായി ചർച്ച ചെയ്യപ്പെട്ട ഹൈന്ദവ ബിംബമായ നില വിളക്ക് വിഷയത്തിൽ പോലും കൃത്യമായ ഒരു നിലപാട് സ്വീകരിക്കാൻ ഇവർക്ക് സാധിച്ചില്ല.

ഒരു മുസ്ലിമിനെ സംബന്ധിച്ചേടത്തോളം രണ്ടു കാരണങ്ങൾ കൊണ്ട് ഒരിക്കലുംനിലവിളക്ക് കൊളുത്താൻ പാടില്ല.

ഒന്ന്, അത് അഗ്നിയാരാധനയുമായി ബന്ധപ്പെട്ടതാണ് എന്നത് തന്നെ. അള്ളാഹുവിനെ മാത്രം ഇബാദത്ത് ചെയ്യുകയും അവന്റെ മുമ്പിൽ മാത്രം തല കുനിക്കുകയും അവനോടു മാത്രം സഹായം ചോദിക്കുകയും അവനിൽ മാത്രം പ്രതീക്ഷ വെക്കുകയും അവനിൽ ഭരമേൽപ്പിക്കുകയും ചെയ്യുന്ന ഒരു മുസ്‌ലിമിന്റെ വിശ്വാസത്തിനു പോറലേൽപ്പിക്കുന്നതാണ് അത്. വിഗ്രഹങ്ങൾക്ക് മുമ്പിൽ കുമ്പിടുന്നതിനു തുല്യവുമാണ്; എന്ത് പേരിട്ടു വിളിച്ചാലും. രണ്ടാമതായി, അന്യ മതസ്ഥരുടെ ആരാധനയുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും ആരാധനാഭാവമില്ലെങ്കിൽ പോലും സ്വീകരിക്കാനോ അനുകരിക്കാനോ പാടില്ല. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " ആരെങ്കിലും ഒരു സമൂഹത്തോട് സാദൃശ്യം പുലർത്തിയാൽ അവൻ അവരിൽ പെട്ടവനായി " (വിശദ വിവരണത്തിന് ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയയുടെ اقتضاء الصراط المستقيم എന്ന ഗ്രന്ഥം പരിശോധിക്കുക )

നടേ പറഞ്ഞ സംഘടന തങ്ങളുടെ അണികളെ ശിർക്ക് ബിദ്അത്തുകളിലും ഖുറാഫാത്തിലും തളച്ചിട്ടതല്ലാതെ തൗഹീദും സുന്നത്തും പ്രചരിപ്പിക്കാൻ കാലണയോ ഒരു മുക്കാൽ മണിക്കൂറോ ചെലവാക്കിയതായി ചരിത്രത്തിലെവിടെയുമില്ല.

ഇനി വേറൊരു കൂട്ടരുണ്ട്, "ലാ ഇലാഹ ഇല്ലള്ളാ" എന്ന് പറഞ്ഞാൽ അതിന്റെ പ്രധാനപ്പെട്ട യഥാർത്ഥ അർത്ഥമായ "അള്ളാഹുവല്ലാതെ ഇബാദത്തിനു അർഹനായി മറ്റാരുമില്ല " എന്ന അർത്ഥം മാത്രം അവർക്കറിയില്ല. അവർക്കാകെ അറിയുന്നതോ " അള്ളാഹുവല്ലാതെ വിധി നടത്താൻ ആരുമില്ല "യെന്ന അർത്ഥം മാത്രം. ഇസ്‌ലാമിന് അന്യമായ രാഷ്ട്രീയ വ്യാഖ്യാനം നൽകി, രാഷ്ട്രീയത്തിൽ ശ്രദ്ധയൂന്നിക്കൊണ്ട് അവർ മുന്നോട്ടു പോകുന്നു. "ലാ ഇലാഹ ഇല്ലള്ളാ" എന്നതിന്റെ മർമമായ തൗഹീദുൽ ഉലൂഹിയ്യ അവർ സൗകര്യപൂർവ്വം മറക്കുകയും ജനങ്ങളിൽ നിന്ന് മറച്ചു പിടിക്കുകയും ചെയ്യുന്നു/ചെയ്തു കൊണ്ടിരിക്കുന്നു.

തൗഹീദും സുന്നത്തും ജനങ്ങളിൽ ദഅവത്തു നടത്താൻ വേണ്ടി മാത്രം രൂപീകൃതമായ വേറെ ഒരു പ്രസ്ഥാനമുണ്ട്. കടലാസിലും നോട്ടിസ് ബോർഡിലുമൊക്കെ അവിടെവിടെയായി തൗഹീദ് സുന്നത്ത് എന്നൊക്കെ എഴുതി വെച്ചതൊഴിച്ചാൽ വസ്തുനിഷ്ഠവും കൃത്യവും സമഗ്രവുമായി അവർ തൗഹീദ് പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടില്ല. ഇടക്കാലത്ത് വാദവും പ്രതിവാദവുമായി ഭിന്നിച്ചു കഷ്ണം കഷ്ണമായി എന്നതല്ലാതെ ഒരു കഷ്ണവും ദഅവത്തിൽ നബിസ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ മാർഗം സ്വീകരിക്കുകയോ സുന്നത്ത് പിന്തുടരുകയോ ചെയ്തില്ലായെന്നതാണ് വാസ്തവം.

ഈ പ്രസ്ഥാനത്തിൽ നിന്ന് അടർന്നു പോയ മറ്റൊരു വിഭാഗം ജമാഅത്തെ ഇസ്‌ലാമിയെപ്പോലും കടത്തി വെട്ടി പൊതു സമൂഹത്തിന്റെ പരമാവധി കയ്യടി വാങ്ങാൻ മത്സരിക്കുന്ന കാഴ്ച ലജ്ജിപ്പിക്കുന്നത് തന്നെ.

തൗഹീദും സുന്നത്തും പറയുന്നത് പോയിട്ട്, ഒരു ശരാശരി മുസ്‌ലിമിന്റെ നെറ്റി ചുളിയുമാറ് പൈങ്കിളി സാഹിത്യ വിനോദ മേഖലകളിൽ അഭിരമിക്കുന്ന ഒരു യുവതയെ വാർത്തെടുക്കാനുള്ള ചെപ്പടിവിദ്യകകളാണ് അതിന്റെ അണിയറയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

ഇസ്‌ലാമിക ദഅവത്തിന്റെ അടിസ്ഥാന മൂലകങ്ങൾ വിസ്മരിക്കുകയും അനാഥമാക്കപ്പെടുകയും ഒരു സമൂഹത്തിന്റെ മാനവ-വിഭവ ശേഷിയുടെ മുഖ്യ പങ്കും കാര്യമായ പരിഗണന നൽകപ്പെടേണ്ടതില്ലാത്ത പൊതു മേഖലകളിൽ നിക്ഷേപിക്കപ്പെടുകയും ചെയ്യുമ്പോൾ സംഭവിക്കുന്ന ദുരന്തമെന്തെന്നു ബോധ്യപ്പെടണമെങ്കിൽ ഇസ്‌ലാമിനെക്കുറിച്ചും ദഅവത്തിനെക്കുറിച്ചും സൂക്ഷ്മമായ അറിവ് അനിവാര്യമാണ്.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.